ട്വന്റി 20 ക്രിക്കറ്റിൽ സ്ഥിരമായി 250 റൺസിന് മുകളിൽ സ്കോർ ചെയ്യാനാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യമെന്ന് പരിശീലകൻ ഗൗതം ഗംഭീർ. മത്സരം തോൽക്കുമെന്ന ഭയം ഇന്ത്യൻ ടീമിലെ താരങ്ങൾക്ക് ഉണ്ടാകാൻ പാടില്ല. റിസ്ക് എടുത്ത് കളിക്കാനാണ് തീരുമാനം. വലിയ സ്കോറുകളിലേക്ക് ടീമിനെ നയിക്കാനുള്ള താരങ്ങളെയാണ് ഇപ്പോൾ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭയവും സ്വാർത്ഥയും ഇല്ലാത്ത താരങ്ങളാണ് ട്വന്റി 20 ക്രിക്കറ്റ് കളിക്കേണ്ടത്. കഴിഞ്ഞ ആറ് മാസമായി ഇന്ത്യൻ താരങ്ങൾ അത് ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20യ്ക്ക് ശേഷം ഗംഭീർ പ്രതികരിച്ചു.
250 റൺസ് അടിക്കാനുള്ള ശ്രമത്തിൽ ചിലപ്പോൾ 120 റൺസിൽ ഓൾ ഔട്ടായേക്കും. അത് ട്വന്റി 20 ക്രിക്കറ്റിന്റെ ഭാഗമാണ്. റിസ്ക് എടുത്തില്ലെങ്കിൽ ഒരിക്കലും മികച്ച സ്കോറിലേക്കെത്താൻ കഴിയില്ല. നിലവിൽ ഇന്ത്യൻ ടീം കൃത്യമായ ട്രാക്കിലാണ്. വലിയ ടൂർണമെന്റുകളിൽ ഉൾപ്പെടെ ഈ രീതി പിന്തുടരാനാണ് ഇന്ത്യൻ ടീം ആഗ്രഹിക്കുന്നത്. ഗംഭീർ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20യിൽ ഇന്ത്യൻ ടീം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 247 റൺസാണ് അടിച്ചുകൂട്ടിയത്. ഒടുവില്‍ കളിച്ച ട്വന്റി20 മത്സരങ്ങളിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ 10 മാച്ചുകളില്‍ എട്ടിലും ഇന്ത്യൻ നിരയുടെ സ്കോർ 200ന് മുകളിലായിരുന്നു. ബംഗ്ലാദേശിനെതിരെ നേടിയ ആറിന് 297 റൺസാണ് ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റിലെ തന്നെ ഉയർന്ന സ്കോർ.
Content Highlights: Gautam Gambhir clears India's t20 approach