രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കേരളം നാളെ ജമ്മു കാശ്മീരിനെ നേരിടും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതരയ്ക്കാണ് മത്സരം ആരംഭിക്കുക. അഞ്ചുവർഷത്തിനു ശേഷമാണ് കേരളം രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനൽ കളിക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിൽ ബിഹാറിനെതിരെ ഉജ്ജ്വല വിജയം നേടിയാണ് കേരളം ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയത്. പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് സിയില്‍ കേരളം 28 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തായിരുന്നു. കർണ്ണാടക, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ കരുത്തർക്കൊപ്പമാണ് ഗ്രൂപ്പ് ഘട്ടത്തിൽ കേരളം മത്സരിച്ചത്. ഏഴ് മത്സരങ്ങളിൽ മൂന്ന് വിജയവും നാല് സമനിലയും സച്ചിൻ ബേബിയും സംഘവും നേടി. സീസണിൽ തോൽവി അറിയാതെയാണ് കേരളത്തിന്റെ മുന്നേറ്റം.
അതിനിടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരയാണ് ജമ്മു കാശ്മീർ ക്വാർട്ടറിൽ പ്രവേശിച്ചത്. നിലവിലെ ചാംപ്യന്മാരായ മുംബൈ, ക്രുണാൽ പാണ്ഡ്യയുടെ ബറോഡ എന്നിവരെ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെടുത്തി ജമ്മു കാശ്മീർ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. നാളെ ആരംഭിക്കുന്ന മറ്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ വിദർഭ–തമിഴ്‌നാടിനെയും മുംബൈ–ഹരിയാനയെയും സൗരാഷ്ട്ര ഗുജറാത്തിനെയും നേരിടും.
Content Highlights: Kerala will face Jammu and Kashmir in Ranji Trophy quarter