![search icon](https://www.reporterlive.com/assets/images/icons/search.png)
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെതിരെ കേരളത്തിന് മേൽക്കൈ. മത്സരത്തിന്റെ ആദ്യ ദിവസം സ്റ്റമ്പെടുക്കുമ്പോൾ ജമ്മു കാശ്മീർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെന്ന നിലയിലാണ്. കേരളത്തിനായി എം ഡി നിധീഷ് അഞ്ച് വിക്കറ്റെടുത്തു. 48 റൺസെടുത്ത കനയ്യ വാധവാൻ, 44 റൺസെടുത്ത ലോൺ നാസിർ എന്നിവരാണ് ജമ്മു കാശ്മീരിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം ശരിവെച്ച് ബൗളിങ് സംഘം കേരളത്തിന് മികച്ച തുടക്കം നൽകി. 67 റൺസെടുക്കുന്നതിനിടെ കാശ്മീരിന് നാല് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ പിന്നീട് ചെറിയ കൂട്ടുകെട്ടുകൾ പടുത്തുയർത്തി ജമ്മു കാശ്മീർ സ്കോർ 200 കടത്തുകയായിരുന്നു.
സാഹിൽ ലോത്ര 35, യാവർ ഹസ്സൻ ഖാൻ 24 എന്നിങ്ങനെയും കാശ്മീരിനായി സംഭാവന നൽകി. 23 ഓവറിൽ ആറ് മെയ്ഡനടക്കം 56 റൺസ് വിട്ടുകൊടുത്താണ് നിധീഷ് അഞ്ച് വിക്കറ്റെടുത്തത്. ബേസിൽ തമ്പി, നെടുമൻകുഴി ബേസിൽ, ആദിത്യ സർവതെ എന്നിവർ കേരളത്തിനായി ഓരോ വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: M. D. Nidheesh five helps Kerala edge ove Jammu and Kashmir in day 1