ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം നായകനായി വിരാട് കോഹ്‍ലി മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ രോഹിത് ശർമയുടെ ടെസ്റ്റ് നായകസ്ഥാനം തുലാസിലാണ്. പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ രോഹിത് കളിക്കാതിരുന്നപ്പോൾ ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യയെ നയിച്ചത്. എന്നാൽ ബുംമ്രയ്ക്ക് തുടർച്ചയായി പരിക്കേൽക്കുന്നതാണ് സ്ഥിരമായി നായകസ്ഥാനം ഏൽപ്പിക്കുന്നതിന് തിരിച്ചടിയാകുന്നത്. പരിശീലകൻ ഗൗതം ഗംഭീറിന്റെ പിന്തുണയും കോഹ്‍ലിക്കാണെന്നാണ് സൂചന.
ഒരിക്കൽകൂടി വിരാട് കോഹ്‍ലി ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്നതാണ് ഗംഭീർ താൽപ്പര്യപ്പെടുന്നത്. എങ്കിലും ഗംഭീർ ഇക്കാര്യം ബിസിസിഐയോട് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വിരാട് കോഹ്‍ലിയുടെ നായകകാലത്ത് ഇന്ത്യൻ ടെസ്റ്റ് ടീം മികച്ച പ്രകടനം കാഴ്ചവെച്ചു, പ്രത്യേകിച്ചും വിദേശ സാഹചര്യങ്ങളിൽ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ പുതിയ പതിപ്പിന് ഉടൻ തുടക്കമാവുകയാണ്. വിരാട് കോഹ്‍ലിയെപ്പോലെ ഒരു താരം ഇന്ത്യൻ ടീമിനെ നയിക്കേണ്ടതുണ്ട്. ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചതായി മൈഖേൽ റിപ്പോർട്ട് ചെയ്തു.
2014ലാണ് എം എസ് ധോണിയുടെ പിൻഗാമിയായി കോഹ്‍ലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനാകുന്നത്. 68 മത്സരങ്ങളിൽ കോഹ്‍ലി ഇന്ത്യയെ നയിച്ചു. 40ലും വിജയം നേടി. 15 മത്സരങ്ങൾ വിദേശ മണ്ണിലായിരുന്നു വിജയിച്ചത്. 24 ടെസ്റ്റ് പരമ്പരകളിൽ കോഹ്‍ലി ഇന്ത്യൻ നായകനായി. അതിൽ 18 ലും വിജയിച്ചു. ഇക്കാലയളവിൽ 5,703 റൺസ് നേടാനും കോഹ്‍ലിക്ക് സാധിച്ചു.
Content Highlights: Virat Kohli To Make Surprise Comeback As India Captain