![search icon](https://www.reporterlive.com/assets/images/icons/search.png)
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ തുടരുകയാണ്. അഞ്ച് വർഷത്തിന് ശേഷം ക്വാർട്ടർ കളിക്കുന്ന കേരളത്തിന് കാശ്മീർ ആണ് എതിരാളികൾ. ആദ്യ ദിവസം ജമ്മു കാശ്മീർ എട്ടിന് 228 എന്ന നിലയിലാണ്. എം ഡി നിധീഷിന്റെ പേസിന് മുന്നിൽ കാശ്മീർ സംഘം ബാറ്റിങ് മറന്നപ്പോൾ ആദ്യ ദിവസം വീണ എട്ട് വിക്കറ്റുകളിൽ അഞ്ചും വീഴ്ത്തിയത് എം ഡി നിധീഷ് ആയിരുന്നു.
ഇക്കുറി രഞ്ജി സീസണിൽ കേരളം സ്വപ്നസമാനകുതിപ്പ് തുടരുകയാണ്. കേരളത്തിന്റെ മുന്നേറ്റത്തിന് ഗുണമായത് ഒത്തിണക്കത്തോടെയുള്ള പോരാട്ടങ്ങൾ തന്നെയായിരുന്നു. പ്രഥമ കെ സി എൽ ചാംപ്യനായ കൊല്ലം സെയ്ലേഴ്സിന്റെ നായകനായ, പരിചയസമ്പനനായ സച്ചിൻ ബേബിയാണ് കേരളത്തെ നയിക്കുന്നത്. ജലജ് സക്സേന, ആദിത്യ സർവതെ, ബാബ അപരാജിത് തുടങ്ങി ബാറ്റ് കൊണ്ടും പന്തുകൊണ്ടും നിർണായക സംഭാവനകൾ നൽകുന്ന മറുനാടൻ താരങ്ങൾ തന്നെയാണ് കേരളത്തിന്റെ കരുത്ത്.
ഇക്കുറി ഒരു ഗംഭീര തുടക്കമായിരുന്നു കേരളത്തിന്റേത്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി നന്നായി ഗൃഹപാഠം ചെയ്തായിരുന്നു കേരളം സീസൺ തുടങ്ങിയതെന്ന് ആദ്യ മത്സരത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ച് ആണ് കേരളം സീസൺ തുടങ്ങിയത്. പിന്നീട് കർണാടകയെയും ബംഗാളിനെയും സമനിലയിൽ പിടിച്ചു. ഉത്തർപ്രദേശിനെ അട്ടിമറിച്ചു. ഹരിയാനയ്ക്കും മധ്യപ്രദേശിനുമെതിരെ വിജയത്തോളം പോന്ന സമനില നേടി. പിന്നീട് നിർണായകമത്സരത്തിൽ ബിഹാറിനെ തകർത്ത് ആണ് കേരളം ക്വാർട്ടറിലേക്ക് പ്രവേശിച്ചത്.
ഇതിനു മുമ്പ് 6 വർഷം മുമ്പ് 2019ൽ സെമിയിലെത്തിയതാണ് രഞ്ജിയിലെ കേരളത്തിന്റെ ഏറ്റവും വലിയ നേട്ടം. അന്നത്തെ നായകനും സച്ചിൻ ബേബി തന്നെയായിരുന്നു. ഇത്തവണ സച്ചിന്റെ കീഴിൽ രഞ്ജി കിരീടം കേരള മണ്ണിലേക്കെത്തുമോ എന്ന് കാത്തിരുന്ന് കാണാം.
Content Highlights: Unprecedented resilience by Kerala Cricket in Ranji Trophy