സ്റ്റേഡിയങ്ങളുടേത് മോശം നിലവാരം, പാകിസ്താനില്‍ താരങ്ങള്‍ സേഫല്ല; രചിന്റെ പരിക്കില്‍ പിസിബിക്ക് വിമര്‍ശനം

കഴിഞ്ഞ ദിവസമാണ് പാകിസ്താനെതിരായ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിൽ പന്ത് നെറ്റിയിൽ ഇടിച്ച് രചിൻ രവീന്ദ്രയ്ക്ക് പരിക്കേറ്റത്

dot image

പാകിസ്താൻ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കിടെ ന്യൂസിലന്‍ഡ് താരം രചിൻ രവീന്ദ്രയ്ക്ക് പന്ത് കൊണ്ട് പരിക്കേറ്റ സംഭവത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. കഴിഞ്ഞ ദിവസമാണ് പാകിസ്താനെതിരായ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിൽ പന്ത് നെറ്റിയിൽ ഇടിച്ച് രചിൻ രവീന്ദ്രയ്ക്ക് പരിക്കേറ്റത്. നെറ്റിയിൽ നിന്ന് ചോര വാർന്നതോടെ താരം കളം വിടുകയും ചെയ്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

സംഭവം ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥ്യം വഹിക്കാനൊരുങ്ങുന്ന പാകിസ്താന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഐസിസി ചാംപ്യന്‍സ് ട്രോഫി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ടൂർണമെന്റിന് വേദിയായിട്ടുള്ള പാകിസ്താനിലെ ക്രിക്കറ്റ് മൈതാനങ്ങള്‍ സൂരക്ഷിതമല്ലേയെന്ന ചോദ്യമുയര്‍ത്തുകയാണ് ആരാധകര്‍. അടുത്തിടെ നവീകരിച്ച സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിലെ തകരാറുകൾ കാരണം പാക് താരത്തിന്റെ ഷോട്ട് രചിൻ രവീന്ദ്രയ്‌ക്ക് കാണാനായില്ലെന്നും തുടർന്ന് പന്ത് മുഖത്ത് ഇടിക്കുകയായിരുന്നെന്നും വിശദീകരണം വന്നതോടെ ചാംപ്യൻസ് ട്രോഫിക്ക് മുൻപേ പ്രതിരോധത്തിലായിരിക്കുകയാണ് ആതിഥേയരായ പാകിസ്താൻ. പാകിസ്താനില്‍ ക്രിക്കറ്റ് താരങ്ങള്‍ സേഫല്ലെന്നും ആരോപണമുണ്ട്.

മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത പാകിസ്താൻ ഇന്നിം​ഗ്സിന്റെ 38-ാം ഓവറിലാണ് സംഭവം. പാക് ഇടം കൈയ്യൻ ബാറ്റര്‍ ഖുഷ്ദില്‍ ഷായുടെ സ്വീപ്പ് ഷോട്ട് ക്യാച്ചെടുക്കുവാനായിരുന്നു രചിൻ ശ്രമിച്ചത്. എന്നാൽ വെളിച്ചം കണ്ണിലേക്ക് അടിച്ചതിനെ തുടര്‍ന്ന് താരത്തിന് പന്ത് വരുന്നത് വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ഇതോടെയാണ് പന്ത് നെറ്റിയിൽ ഇടിച്ചത്. പിന്നീട് മെഡിക്കല്‍ സംഘമെത്തിയാണ് രവീന്ദ്രയെ കൊണ്ടുപോയത്.

മത്സരത്തിൽ ന്യൂസിലാൻഡ് 78 റൺസിന് വിജയിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 330 റൺസെടുത്തു. ഗ്ലെന്‍ ഫിലിപ്സ് 74 പന്തില്‍ പുറത്താവാതെ 106, ഡാരല്‍ മിച്ചല്‍ 84 പന്തില്‍ 81, കെയ്ന്‍ വില്യംസണ്‍ 89 പന്തില്‍ 58 എന്നിവരുടെ പ്രകടനമാണ് ന്യൂസിലാൻഡിനെ മികച്ച സ്കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിൽ പാകിസ്താന് 252 റൺസെടുക്കാനെ സാധിച്ചുള്ളു. 82 റൺസെടുത്ത ഓപണർ ഫഖർ സമാനാണ് പാക് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. സൽമാൻ അലി ​ആ​ഗ 40 റൺസ് സംഭാവന ചെയ്തു. ന്യൂസിലാൻഡിനായി മാറ്റ് ഹെൻ‍റിയും മിച്ചൽ സാന്റനറും മൂന്ന് വീതം വിക്കറ്റുകളെടുത്തു.

Content Highlights: Poor lights at Gaddafi Stadium: Pakistan Cricket Board faces backlash after Rachin Ravindra's injury

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us