![search icon](https://www.reporterlive.com/assets/images/icons/search.png)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ടീമിനായി വലിയ സ്കോർ നേടുന്നത് സന്തോഷകരമാണ്. പരമ്പരയിലെ നിർണായകമായ മത്സരമായിരുന്നു ഇത്. എങ്കിലും എനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ ബാറ്റ് ചെയ്യാൻ സാധിച്ചു. ഏകദിന ക്രിക്കറ്റ് എന്നാൽ ട്വന്റി 20യേക്കാൾ വലിയൊരു ഫോർമാറ്റാണ്. എന്നാൽ ടെസ്റ്റിനേക്കാൾ ചെറിയ ഫോർമാറ്റും. അതുകൊണ്ട് സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കണം. ഇംഗ്ലണ്ട് ബൗളർമാർ ശരീരത്തെ ലക്ഷ്യമാക്കിയാണ് പന്തെറിഞ്ഞത്. എന്നാൽ ഗ്യാപുകൾ കണ്ടെത്തി റൺസ് നേടാൻ എനിക്ക് കഴിഞ്ഞു. ഗില്ലിൽ നിന്നും ശ്രേയസിൽ നിന്നും മികച്ച പിന്തുണ ലഭിച്ചു. മത്സരശേഷം രോഹിത് പറഞ്ഞു.
മത്സരത്തിലെ ഇന്ത്യയുടെ വിജയഫോർമുലയെക്കുറിച്ചും രോഹിത് സംസാരിച്ചു. രണ്ടാം ഏകദിനത്തിൽ ആർക്കും വിജയിക്കാമായിരുന്നു. മധ്യ ഓവറുകളിൽ മികച്ച പ്രകടനത്തിനാണ് ഇന്ത്യ ശ്രമിച്ചത്. അവിടെ നന്നായി കളിച്ചാൽ അവസാന ഓവറുകളിൽ എളുപ്പത്തിൽ വിജയത്തിലെത്താം. നാഗ്പൂരിലും ഇത് തന്നെയായിരുന്നു ഇന്ത്യൻ ടീമിന്റെ തന്ത്രം. എങ്കിലും ചാംപ്യൻസ് ട്രോഫിക്ക് മുമ്പായി കൂടുതൽ മികച്ച ടീമായി ഇന്ത്യ മാറേണ്ടതുണ്ടെന്നും രോഹിത് ശർമ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻനിര ബാറ്റർമാർ മികച്ച പ്രകടനം നടത്തിയപ്പോൾ ഇംഗ്ലണ്ട് 49.5 ഓവറിൽ 304 എന്ന സ്കോറിലേക്കെത്തി. 44.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. 90 പന്തുകളിൽ 12 ഫോറും ഏഴ് സിക്സും സഹിതം 119 റൺസുമായി രോഹിത് ശർമയാണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്.
Content Highlights: Rohit Sharma reveals how he overcome 'bowl into the body' by English