![search icon](https://www.reporterlive.com/assets/images/icons/search.png)
ഇംഗ്ലണ്ടിനെതിരെ അവസാന ടി20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ പരിക്കിൽ പുതിയ വിവരങ്ങൾ പുറത്ത്. താരത്തിന് ആറാഴ്ചയോളം വിശ്രമം ആവശ്യമായി വരുമെന്നാണ് ലഭിക്കുന്ന വിവരം. താരം വിരലുകൾക്ക് ചികിത്സ തേടിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൈവിരലിന് പൊട്ടലേറ്റ താരം ശസ്ത്രക്രിയയ്ക്ക് വിധേയമായെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ ബാറ്റ് ചെയ്യുമ്പോളായിരുന്നു സഞ്ജുവിന്റെ കൈവിരലില്‍ പന്ത് കൊണ്ട് പരിക്കേറ്റത്. പിന്നീട് ഫിസിയോയുടെ സഹായം തേടിയ സഞ്ജു വിരലില്‍ ബാന്‍ഡേജ് ചുറ്റിയ ശേഷമാണ് കളിച്ചത്. അധികം വൈകാതെ പുറത്താവുകയും ചെയ്തു. തുടര്‍ന്ന് കീപ്പ് ചെയ്യാനും സഞ്ജു എത്തിയിരുന്നില്ല. പകരം ധ്രുവ് ജുറെലാണ് കീപ്പറായത്.
പരിക്കിനെ തുടര്‍ന്ന് ജമ്മു കശ്മീരിനെതിരെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നതില്‍ നിന്ന് സഞ്ജു പിന്മാറിയിരുന്നു. അതേ സമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ബംഗ്ലാദേശിനെതിരെയും സെഞ്ച്വറികളടക്കം മിന്നും പ്രകടനം നടത്തിയിരുന്ന സഞ്ജു ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ തിളങ്ങിയിരുന്നില്ല.
പരമ്പരയില്‍ മൂന്ന് തവണയും ആര്‍ച്ചര്‍ തന്നെയായിരുന്നു പുറത്താക്കിയിരുന്നത്. ഇത് കൂടാതെ അഞ്ച് മത്സരങ്ങളും താരത്തിന്റെ വിക്കറ്റ് വീണത് ഒരേ തരത്തിലുമായിരുന്നു. ശേഷം ദേഹത്തേക്ക് അതിവേഗത്തില്‍ വരുന്ന ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു പ്രയാസപ്പെടുന്നുവെന്ന് വിമര്‍ശനവുമുണ്ടായി. ഇപ്പോഴത്തെ പരിക്കുകൂടിയായതോടെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനൊപ്പം മിന്നും പ്രകടനത്തോടെ തിരിച്ചുവരാനുള്ള ശ്രമത്തിനും തിരിച്ചടിയായിരിക്കുകയാണ്. അടുത്ത മാസം 21 മുതലാണ് ഐപിഎൽ ആരംഭിക്കുന്നത്.
Content Highlights: sanju samson injury updates