2017ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയപ്പോഴുള്ള ഓർമ പങ്കുവെച്ച് പാകിസ്താൻ മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്. അവസാന വിക്കറ്റ് വീണപ്പോൾ ഞാൻ അന്ന് ഷോയിബ് മാലിക്കിന്റെ തോളിലേക്ക് ഓടിക്കയറിയെന്നും അപ്പോഴത്തെ ആനന്ദം വിവരണാതീതമായിരുന്നുവെന്നും സർഫറാസ് പറഞ്ഞു.
2017ൽ ഓവലിൽ നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ 180 റൺസിന്റെ വിജയമാണ് പാകിസ്താൻ നേടിയിരുന്നത്. 339 റൺസിന്റെ മികച്ച ടോട്ടലുയർത്തിയ പാകിസ്താൻ ഇന്ത്യയെ 158 റൺസിൽ ഓൾഔട്ടാക്കുകയായിരുന്നു. 1992-ലെ ലോകകപ്പിനും 2009-ലെ ടി20 ലോകകപ്പ് വിജയത്തിനും ശേഷം പാകിസ്താന്റെ മൂന്നാമത്തെ പ്രധാന വൈറ്റ്-ബോൾ ക്രിക്കറ്റ് കിരീടം കൂടിയായിരുന്നു ഇത്.
ആ വർഷം ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പാക് ടീം ഇന്ത്യയോട് 124 റൺസിന്റെ തോൽവി വഴങ്ങിയിരുന്നു. എന്നാൽ അതിന് ശേഷം ടീമിൽ രണ്ട് പ്രധാന മാറ്റങ്ങൾ വരുത്തിയെന്നും അത് കിരീട നേട്ടത്തിലേക്കുള്ള യാത്രയിൽ ഗുണം ചെയ്തുവെന്നും അന്ന് ക്യാപ്റ്റൻ കൂടിയായിരുന്ന സർഫറാസ് അഹമ്മദ് പറഞ്ഞു. ചാംപ്യൻസ് ട്രോഫി ചരിത്രത്തിൽ ഇന്ത്യ ആധിപത്യം പുലർത്തുന്ന മറ്റ് ഐസിസി ടൂർണമെന്റുകളിലെ റെക്കോർഡിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയ്‌ക്കെതിരെ 3-2 എന്ന മുൻതൂക്കം പാകിസ്താനുണ്ട്.
ഫെബ്രുവരി 19 ന് കറാച്ചിയിൽ ന്യൂസിലൻഡിനെതിരെ പാകിസ്താൻ അവരുടെ ചാമ്പ്യൻസ് ട്രോഫി 2025 കാമ്പെയ്ൻ ആരംഭിക്കും. തുടർന്ന് ഫെബ്രുവരി 23 ന് ദുബായിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം കളിക്കും. ടൂർണമെന്റിൽ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾ വീതം കളിക്കും. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും. ഗ്രൂപ്പ് എയിൽ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലൻഡ് എന്നിവരും ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരും ഉൾപ്പെടുന്നു.
Content Highlights:'Indescribable feeling when we beat India': Sarfaraz Ahmed