
ചാംപ്യൻസ് ട്രോഫി തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വമ്പൻ പ്രഖ്യാപനവുമായി ബംഗ്ലദേശ് ടീം ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ. ടൂർണമെന്റ് കളിക്കാൻ പാകിസ്താനിലേക്ക് പോകുന്നത് വെറുതെയല്ലെന്നും ചാംപ്യൻമാരാകാനുള്ള ശേഷി ഇന്നത്തെ ബംഗ്ലാദേശിനുണ്ടെന്നും ഷാന്റോ പറഞ്ഞു. മികച്ച പേസ് ബോളർമാരില്ലാത്തതായിരുന്നു കഴിഞ്ഞ കുറെ കാലങ്ങളായി ബംഗ്ലാദേശ് ക്രിക്കറ്റ് നേരിട്ടിരുന്ന പ്രശ്‌നം, എന്നാലിപ്പോൾ അത് പരിഹരിച്ചുവെന്നും മറ്റേത് ടീം പോലെ തന്നെ ബംഗ്ലദേശും കിരീട ഫ വറൈറ്റുകളാണെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 20ന് ദുബായിൽവച്ച് ഇന്ത്യയ്ക്കെതിരെയാണ് ബംഗ്ലദേശിന്റെ ആദ്യ മത്സരം. ഈ മത്സരത്തിനായി ദുബായിലെത്തുന്ന ബംഗ്ലദേശ് ടീം പിന്നീട് ശേഷിക്കുന്ന മത്സരങ്ങൾക്കായി പാകിസ്താനിലേക്ക് പോകും. ഇന്ത്യൻ ടീം പാകിസ്താനിൽ കളിക്കാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് ടീമിന്റെ മത്സരങ്ങൾ മാത്രം ദുബായിലേക്ക് മാറ്റിയത്.
ടൂർണമെന്റിൽ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾ വീതം കളിക്കും. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും. ഗ്രൂപ്പ് എയിൽ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലാൻഡ് എന്നിവരും ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരും ഉൾപ്പെടുന്നു.
Content Highlights: bangladesh captain shanto make big statement before champions trophy 2025