![search icon](https://www.reporterlive.com/assets/images/icons/search.png)
ബിസിസിഐ കഴിഞ്ഞ മാസം പുറത്തിറക്കിയ പുതിയ യാത്രാ നയം ചാംപ്യൻസ് ട്രോഫി ടൂർണമെന്റോടെ പ്രാബല്യത്തിൽ വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പലവിധം നിയന്ത്രങ്ങണളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ടീമിന്റെ അച്ചടക്കം ഉറപ്പാക്കുകയും ടീമംഗങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുകയും യാത്രാസംവിധാനങ്ങള്‍ സുഗമമാക്കുകയും ലക്ഷ്യമിട്ടാണ് നീക്കമെന്നായിരുന്നു ബിസിസിഐ അന്ന് വ്യക്തമാക്കിയിരുന്നത്.
പുതിയ പോളിസി പ്രകാരം ഒരു മാസത്തിൽ കുറഞ്ഞ ടൂർണമെന്റിനുള്ള യാത്രയിൽ ഭാര്യയെയോ കുടുംബാംഗങ്ങളെയോ കൊണ്ടുപോകുന്നതിൽ വിലക്കുണ്ട്. പേഴ്‌സണൽ സ്റ്റാഫുകളെയും കൂടെ താമസിപ്പിക്കാൻ അനുവദിക്കില്ല. പോളിസി ഗംഭീറിനും ബാധകമെന്ന് ബിസിസിഐ അറിയിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ടീമിലെ ഒരു സീനിയർ താരം ചാംപ്യൻസ് ട്രോഫിക്കുള്ള യാത്രയ്ക്ക് ഭാര്യയെ കൂടെ കൂട്ടുന്നതിനുള്ള ആവശ്യം അറിയിച്ചെങ്കിലും അത് നിരസിച്ചുവെന്നും റിപ്പോർട്ടുണ്ട്. വിരാട് കോഹ്‌ലിയാണ് ആ സീനിയർ താരം എന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇത് കൂടാതെ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് മുതൽ ബിസിസിഐ പ്രാബല്യത്തിൽ കൊണ്ടുവന്ന പോളിസിയിൽ ഒന്നാണ് കളിക്കാരുടെ ലഗേജുകളുടെ ഭാരത്തിലുള്ള നിയന്ത്രണം. ഈ നിയന്ത്രണം കൊണ്ടുവരാനുള്ള കാരണം ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരയുടെ സമയത്തുണ്ടായ സംഭവവികാസമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഓസീസ് മണ്ണില്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായി പോയ ഒരു താരം 250 കിലോയിലധികമുള്ള ലഗേജാണ് കൊണ്ടുപോയതെന്നും ഇത് അധിക ചെലവ് വരുത്തിവെച്ചെന്നുമാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കായി ഈ താരം 27 ബാഗുകളുമായാണ് പോയത്. ഈ ബാഗുകള്‍ താരത്തിന്റേതുമാത്രമല്ല. കുടുംബാംഗങ്ങളുടെയും പേഴ്സണല്‍ അസിസ്റ്റന്റിന്റേയും ഉള്‍പ്പെടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 17 ബാറ്റുകളും ഈ താരം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയെന്നും ടീമിലെ സൂപ്പര്‍ താരമാണിതെന്നും ദേശീയ മാധ്യമങ്ങൾ അടക്കം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
Content Highlights:India Star Carried 27 Bags On Australia Tour