
സ്വന്തം മണ്ണിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫിക്ക് വേണ്ടി പൂർണ ആത്‌മവിശ്വാസത്തോടെ ഒരുങ്ങാനുള്ള അവസരമാണ് ഇന്നലെ ത്രിരാഷ്ട്ര ഫൈനലിൽ പാകിസ്താൻ കളഞ്ഞുകുളിച്ചത്. ന്യൂസിലാൻഡിനെതിരെയുള്ള ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49.3 ഓവറിൽ 242 റൺസെടുത്താണ് പുറത്തായത്. മറുപടി ബാറ്റിങ്ങിൽ 45.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലാൻഡ് ലക്ഷ്യം മറികടന്നു.
മധ്യനിര താരങ്ങളായ ഡാരിൽ മിച്ചൽ (58 പന്തിൽ 57), ടോം ലാതം (64 പന്തിൽ 54) എന്നിവരുടെ അർധ സെഞ്ചറി പ്രകടനങ്ങളാണ് ന്യൂസിലാൻഡ് വിജയത്തിൽ നിർണായകമായത്. ഓപ്പണർ ഡെവോൺ കോൺവെ (74 പന്തിൽ 48), കെയിൻ വില്യംസൻ (49 പന്തിൽ 34) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.
ഇതിൽ ടോം ലാതമിനെ പുറത്താക്കാനുള്ള രണ്ട് സുവർണാവസരങ്ങളാണ് പാക്കിസ്ഥാൻ മത്സരത്തിൽ പാഴാക്കിയത്. ടോം ലാതം 13 റൺസെടുത്തു നിൽക്കെ അബ്രാര്‍ അഹമ്മദിനാണ് താരത്തെ പുറത്താക്കാനുള്ള ആദ്യ അവസരം ലഭിച്ചത്. പാക്ക് താരങ്ങൾ എൽബിഡബ്ല്യു വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും അംപയര്‍ അനുകൂല തീരുമാനം എടുത്തില്ല. എന്നാൽ ഡിആർഎസ് എടുക്കാൻ അവസരമുണ്ടായിരുന്നു. ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാനോ, ബോളർ അബ്രാറോ അതിനുവേണ്ടി യാതൊരു നീക്കവും നടത്തിയില്ല. റീപ്ലേകളിൽ താരം ഔട്ടാണെന്ന് വ്യക്തമായി.
Pakistan never fail to entertain! 😅
— FanCode (@FanCode) February 14, 2025
How costly will this prove to be?#TriNationSeriesOnFanCode | #PAKvNZ pic.twitter.com/4HuCsEhUm6
ലാതം 15 റൺസെടുത്ത് നിൽക്കെ ക്യാച്ചെടുത്തു പുറത്താക്കാനുള്ള അവസരം പേസർ ഷഹീൻ അഫ്രീദിയും പാഴാക്കി. ലാതത്തിന്റെ ബാറ്റിൽ തട്ടി കയ്യിലേക്കുവന്ന പന്ത് ഷഹീന് പിടിച്ചെടുക്കാൻ സാധിച്ചില്ല. അതുപോലെ മത്സരത്തില്‍ 16 വൈഡുകളാണ് പാക്ക് ബോളർമാർ എറിഞ്ഞത്. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ വെച്ച് വലിയ പരിഹാസമാണ് സോഷ്യൽ മീഡിയയിൽ പാക് ക്രിക്കറ്റ് ടീമിനെതിരെ ഉയരുന്നത്.
Content Highlights: Pakistan Commit Comedy Of Errors vs New Zealand