
ഫെബ്രുവരി 19ന് ആരംഭിക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച ഫോം തുടർന്നാൽ ഇന്ത്യൻ ഓപണർ ശുഭ്മൻ ഗിൽ സ്വന്തമാക്കുക വലിയ നേട്ടത്തിൽ. ചാംപ്യൻസ് ട്രോഫിയില്‍ തിളങ്ങിയാല്‍ ഐസിസി ഏകദിന റാങ്കിങ്ങിൽ ഗിൽ ഒന്നാം സ്ഥാനത്തെത്തും. പാകിസ്താൻ താരം ബാബർ അസമിനെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാകും ഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരുക.
നിലവിൽ ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ 786 റേറ്റിങ് പോയിന്‍റുമായി ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്തുള്ളത്. വെറും അഞ്ച് പോയിന്‍റ് വ്യത്യാസത്തില്‍ 781 റേറ്റിംഗ് പോയിന്‍റോടെ ശുഭ്മന്‍ ഗില്‍ രണ്ടാം സ്ഥാനത്താണ്. ന്യൂസിലാന്‍ഡും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയിലെ മോശം പ്രകടനം ബാബറിനെ പിന്തള്ളി ഗില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സാധ്യതയേറി.
ത്രിരാഷ്ട്ര പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും പാകിസ്താനുവേണ്ടി ഓപണറായി ഇറങ്ങിയ ബാബര്‍ അസമിന് 20.67 ശരാശരിയില്‍ 62 റണ്‍സ് മാത്രമെ നേടാനായിരുന്നുള്ളു. എന്നാൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളിൽ രണ്ട് അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 86.33 ശരാശരിയില്‍ ശുഭ്മന്‍ ഗില്‍ 259 റണ്‍സെടുത്തിരുന്നു. ചാംപ്യൻസ് ട്രോഫിയിൽ ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Content Highlights: Shubman Gill inches closer to Pakistan’s Babar Azam for claiming top spot in ICC ODI rankings