
തമിഴ്നാട് പ്രീമിയർ ലീഗിന്റെ ഒമ്പതാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ വില ഉയരാതെ വാഷിങ്ടൺ സുന്ദർ. ഇന്ത്യൻ ദേശീയ ടീമിൽ അംഗമായ സുന്ദറിന് തമിഴ്നാട് പ്രീമിയർ ലീഗിനായുള്ള ലേലത്തിൽ ലഭിച്ചത് ആറ് ലക്ഷം രൂപ മാത്രം. ഇതുവരെ തമിഴ്നാടിന് പുറത്ത് പ്രസിദ്ധി ലഭിച്ചിട്ടില്ലാത്ത യുവതാരങ്ങൾ 10 മുതൽ 20 ലക്ഷം രൂപ വരെ സ്വന്തമാക്കുകയും ചെയ്തു.
ട്രിച്ചി ഗ്രാൻഡ് ചോളാസാണ് സുന്ദറിനെ ആറ് ലക്ഷം രൂപയ്ക്ക് വിളിച്ചെടുത്തത്. ഇതേ ടീമിൽത്തന്നെ മുകിലേഷ് 17.60 ലക്ഷം രൂപയ്ക്കും ശരവണ കുമാർ 8.40 ലക്ഷം രൂപയ്ക്കും കൗശിക് എട്ട് ലക്ഷം രൂപയ്ക്കും വിറ്റഴിഞ്ഞു. സേലം സ്പാർട്ടൻസ് 18.40 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ എം. മുഹമ്മദാണ് താരലേലത്തിൽ ഏറ്റവും വലിയ വില ലഭിച്ച താരം.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് താരമാണ് സുന്ദർ. 3.20 കോടി രൂപയ്ക്കാണ് താരത്തെ ഗുജറാത്ത് സ്വന്തമാക്കിയത്. സുന്ദറിന് ചെറിയ തുക ലഭിച്ചപ്പോൾ ഇന്ത്യയ്ക്കുവേണ്ടി ഏതാനും മത്സരങ്ങളിൽ മാത്രം കളിച്ചിട്ടുള്ള വിജയ് ശങ്കറിന് 18 ലക്ഷം രൂപ ലഭിച്ചു. ചെപ്പോക്ക് സൂപ്പർ ഗില്ലീസ് ആണ് വിജയ് ശങ്കറിനായി 18 ലക്ഷം രൂപ ചിലവഴിച്ചത്.
Content Highlights: Team India Superstar Fetches Just Rs 6 Lakh At TNPL 2025 Auction