ചാംപ്യൻസ് ട്രോഫിയിൽ പാകിസ്താന് ഇനി സെമി സാധ്യതയുണ്ടോ?: ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരം നിർണായകം

പാക്സിതാന്റെ ഇനിയുള്ള സെമി സാധ്യതകൾ എങ്ങനെയെന്ന് നോക്കാം

dot image

സ്വന്തം മണ്ണിൽ നടക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ തന്നെ തോറ്റിരിക്കുകയാണ് പാകിസ്താൻ. ത്രിരാഷ്ട്ര പരമ്പരയിൽ ന്യൂസിലാൻഡിനോട് രണ്ട് തവണ തോറ്റ പാക് ടീം ചാംപ്യൻസ് ട്രോഫിയിലും തോൽവി വഴങ്ങിയതോടെ നീണ്ട വർഷങ്ങൾക്ക് ശേഷം ഒരു ഐസിസി കിരീടം എന്ന അവരുടെ സ്വപ്നങ്ങൾക്ക് കൂടിയാണ് മങ്ങലേറ്റിരിക്കുന്നത്. നാല് ടീമുകൾ മാത്രമുള്ള ഗ്രൂപ്പിൽ പാക്സിതാന്റെ ഇനിയുള്ള സെമി സാധ്യതകൾ എങ്ങനെയെന്ന് നോക്കാം.

ഗ്രൂപ്പ് എയില്‍ ഇനി രണ്ടു മല്‍സരങ്ങളാണ് പാകിസ്താന് ഇനി ശേഷിക്കുന്നത്. ആദ്യത്തേത് ചിരവൈരികളും അയല്‍ക്കാരുമായ ഇന്ത്യക്കെതിരെ യാണ്. അതിനുശേഷം ഈ മാസം 27ന് അവസാന കളിയില്‍ ബംഗ്ലാദേശുമായും പാക് ടീം പോരടിക്കും.സെമിയിലേക്ക് ടിക്കറ്റെടുക്കാന്‍ പാക് ടീം ആദ്യമായി ചെയ്യേണ്ടത് ശേഷിച്ച രണ്ടുമല്‍സരങ്ങളിലും ജയിക്കുകയെന്നതാണ്. ഇതുമാത്രമല്ല ഇന്ത്യയും ബംഗ്ലാദേശും അവരുടെ മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണമെങ്കിലും തോൽക്കുകയും വേണം. അങ്ങനെ വന്നാല്‍ ഇന്ത്യക്കും ബംഗ്ലാദേശിനും രണ്ടു പോയിന്റ് മാത്രമാകും. പാകിസ്താന്റെ പക്കല്‍ നാല് പോയിന്റുമുണ്ടാവും.

മല്‍സരഫലങ്ങള്‍ അനുസരിച്ച് ന്യൂസിലാന്‍ഡിന് ആറോ, നാലോ പോയിന്റുണ്ടാവുകയും ചെയ്യും. അങ്ങനെ വന്നാല്‍ ന്യൂസിലാന്‍ഡിനൊപ്പം പാക് ടീമും സെമിയിലേക്ക് മുന്നേറും. ഇനി ഇന്ത്യയോടുള്ള അടുത്ത മത്സരം തോൽക്കുകയും ബംഗ്ലാദേശിനെതിരെയുള്ള മത്സരം ജയിക്കുകയും ചെയ്താൽ പാകിസ്താന് സെമിയിലേക്ക് മുന്നേറാൻ അത്ഭുതങ്ങൾ സംഭവിക്കേണ്ടി വരും. അവിടെ റൺ റേറ്റ് അടക്കമുള്ളവ പരിഗണിക്കപ്പെടും. നിലവിൽ -1.200 എന്ന മോശം റൺ റേറ്റിലാണ് പാകിസ്താനുള്ളത്.

ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിൽ പാകിസ്താനെ 60 റൺസിന് തോൽപ്പിച്ചാണ് ന്യൂസിലാൻഡ് വിജയം ആഘോഷിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്തു. പാകിസ്താന്റെ മറുപടി 47.2 ഓവറിൽ 260 റൺസിൽ അവസാനിച്ചു.

Content Highlights: Champions Trophy semis for Pakistan?

dot image
To advertise here,contact us
dot image