
നിലവിലെ ടി 20 ലോകകപ്പ് ചാംപ്യന്മാരും ഏകദിനത്തിലെ റണ്ണേഴ്‌സുമായ ഇന്ത്യ ഐസിസിയുടെ മറ്റൊരു പ്രധാന കിരീടം കൂടി ലക്ഷ്യമിട്ട് ഇന്നിറങ്ങുന്നു. ഗ്രൂപ്പ് എ യിൽ ബംഗ്ലാദേശുമായുള്ള മത്സരം ഉച്ച തിരിഞ്ഞ് 2.30-ന് തുടങ്ങും. ആഭ്യന്തര-രാഷ്ട്രീയ കാരണങ്ങളാൽ പാക്സിതാനിൽ കളിക്കുന്നതിൽ നിന്നും പിന്മാറിയ ഇന്ത്യ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരത്തിനിറങ്ങുക.
ഒടുവിൽ നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ പാകിസ്താനോട് തോൽക്കുകയായിരുന്നു. 2017 ലാണ് അവസാനമായി ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് നടന്നിരുന്നത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോടും തോറ്റു. 2013-ലെ ചാമ്പ്യൻസ് ട്രോഫി കിരീടമാണ് ഏകദിനത്തിൽ ഇന്ത്യയുടെ അവസാനത്തെ പ്രധാനനേട്ടം.
കഴിഞ്ഞ കലണ്ടർ വർഷത്തിൽ കളിച്ച മൂന്ന് ഏകദിനങ്ങളിൽ ഒരു മത്സരം പോലും ഇന്ത്യയ്ക്ക് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ വർഷം തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പര സീൽ ചെയ്തത് ഇന്ത്യയ്ക്ക് ആത്‌മവിശ്വാസമേകും. പരിക്കേറ്റ് പുറത്തായ സ്റ്റാർ പേസർ ബുംമ്രയുടെ അഭാവമാണ് ഇന്ത്യയ്ക്കുള്ള തിരിച്ചടി. ബുംമ്രയുടെ കുറവ് മുഹമ്മദ് ഷമിക്ക് നികത്താനായാൽ ഇന്ത്യയുടെ ബൗളിങ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
ഓപ്പണിങ്ങിൽ രോഹിത് ശർമ-ശുഭ്മാൻ ഗിൽ സഖ്യംതന്നെയാകും. തുടർന്ന് വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവരുണ്ടാകും. വിക്കറ്റ് കീപ്പറായി പന്ത് ടീമിലുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരെ കളിച്ച കെ എൽ രാഹുലിനുതന്നെയാണ് കൂടുതൽ സാധ്യത. സ്പിന്നർമാരായ രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, പേസർ ഹാർദിക് പാണ്ഡ്യ എന്നീ മൂന്ന് ഓൾറൗണ്ടർമാരെയും കളിപ്പിച്ചേക്കും.
മുഹമ്മദ് ഷമിക്കൊപ്പം അർഷ്ദീപ് സിങ്ങോ ഹർഷിത് റാണയോ അണിനിരക്കും. നജ്മുൽ ഹൊസൈൻ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീമിൽ സൗമ്യ സർക്കാർ, മുഷ്ഫിഖർ റഹിം, തൻസീദ് ഹസൻ, മെഹ്ദി ഹസൻ മിറാസ്, മുസ്താഫിസുർ റഹ്മാൻ, ടസ്‌കിൻ അഹമ്മദ് തുടങ്ങി പരിചയസമ്പന്നരായ ഒരുപിടി താരങ്ങളുണ്ട്.
Content Highlights: india vs bangladesh