
ദുബായിൽ ഞായറാഴ്ച നടക്കുന്ന ചാംപ്യൻസ് ട്രോഫി മത്സരത്തിൽ പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തണമെന്ന് മുൻ ക്രിക്കറ്റ് താരം അതുൽ വാസൻ. എന്നാൽ അത് ഇന്ത്യൻ ടീമിനോടുള്ള വിരോധം കൊണ്ടല്ലെന്നും ടൂർണമെന്റ് ആവേശത്തിലാകാൻ ഈ മത്സരം പാകിസ്താൻ ജയിക്കേണ്ടതുണ്ടെന്നും വാസൻ പറഞ്ഞു.
'മത്സരാടിസ്ഥാനത്തിൽ ഇന്ത്യ ജയിക്കണമെന്നാണ് ആഗ്രഹമെങ്കിലും ടൂർണമെന്റ് അടിസ്ഥാനത്തിൽ പാകിസ്താൻ ജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ ഗ്രൂപ്പ് ബിയിലെ ഇനിയുള്ള പോരാട്ടങ്ങൾ ആവേശം നിറഞ്ഞതാകും. ടൂർണമെന്റും മികച്ച ട്രാക്കിലാകും' വാസൻ പറഞ്ഞു.
ഇന്ത്യയാണ് ഈ ടൂർണമെന്റിലെ ഏറ്റവും തികച്ച ടീമെന്നും സ്പിന്നര്മാരെ കൂടുതൽ ഉൾപ്പെടുത്തിയത് ദുബായിയിലെ പിച്ചുകളിൽ ഗുണം ചെയ്യുമെന്നും വാസൻ അഭിപ്രായപ്പെട്ടു. എന്നാൽ റിഷഭ് പന്തിനെ ഇന്ത്യയുടെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയതിൽ വാസൻ അതൃപ്തി പ്രകടിപ്പിച്ചു . പന്ത് എതിരാളികളെ അസ്വസ്ഥരാക്കുന്നുവെന്നും രാഹുലിന് അത് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് 60 റൺസിന് പരാജയപ്പെട്ടതിന് ശേഷം പാകിസ്താന്റെ സെമി സാധ്യതകൾ മങ്ങിയിരുന്നു. അതേ സമയം ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച ഇന്ത്യയ്ക്ക് പാകിസ്താനെതിരെ ജയിച്ചാൽ സെമി ഉറപ്പിക്കാം. പാകിസ്താനാവട്ടെ ഇന്ത്യയോട് തോറ്റാൽ സ്വന്തം മണ്ണിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ നിന്ന് പുറത്താകും.
Content Highlights: indian former player want to pakistan win against india in champions trophy, reason