ടീമിലെ എന്റെ റോൾ എനിക്ക് കൃത്യമായറിയാം, പുറത്തുള്ള വിമർശനങ്ങൾ ശ്രദ്ധിക്കാറില്ല: വിരാട് കോഹ്‌ലി

'എന്റെ പ്രകടനത്തെ കുറിച്ച് കൃത്യമായ ധാരണ എനിക്കുണ്ട്. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല'

dot image

പാകിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. വണ്‍ഡൗണായി ക്രീസിലെത്തിയ വിരാട് 111 പന്തില്‍ പുറത്താകാതെ 100 റണ്‍സാണ് അടിച്ചെടുത്തത്. 43ാമത്തെ ഓവറില്‍ ബൗണ്ടറിയടിച്ചാണ് കോഹ്ലി മൂന്നക്കം തികച്ചതും ഇന്ത്യയുടെ വിജയറണ്‍ കുറിച്ചതും.

നിര്‍ണായക പോരാട്ടത്തില്‍ സെഞ്ച്വറി സ്വന്തമാക്കാന്‍ സാധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച കോഹ്‌ലി തന്റെ പ്രകടനത്തിന് പിന്നിലെ പ്ലാനും മത്സരശേഷം തുറന്നുപറഞ്ഞു. തന്റെ പ്രകടനങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും പുറത്തുനിന്നുള്ള വിമര്‍ശനങ്ങളും മറ്റും താന്‍ ശ്രദ്ധിക്കാറില്ലെന്നുമാണ് തുറന്നുപറഞ്ഞത്.

'ഇതുപോലെ നിര്‍ണായകമായ മത്സരത്തില്‍ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. കാരണം ഞങ്ങള്‍ സെമിഫൈനലിലേക്കുള്ള യോഗ്യതയ്ക്കായി കാത്തിരിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ രോഹിതിന്റെ വിക്കറ്റ് നഷ്ടപ്പെട്ട സാഹചര്യത്തില്‍ മികച്ച സംഭാവന നല്‍കാന്‍ സാധിച്ചുവെന്നതില്‍ സന്തോഷമുണ്ട്. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പൂര്‍ണമായ ബോധ്യം എനിക്കുണ്ടായിരുന്നു. കൂടുതല്‍ റിസ്‌ക് എടുക്കാതെ സ്പിന്നര്‍മാര്‍ക്കെതിരെ മധ്യ ഓവറുകള്‍ നിയന്ത്രിക്കുക എന്നതായിരുന്നു എന്റെ ജോലി', കോഹ്‌ലി പറഞ്ഞു.

'ഈ സമയത്ത് ശ്രേയസ് കൃത്യമായി ബൗണ്ടറികള്‍ കണ്ടെത്തിയിരുന്നു. അത് എന്നെ സഹായിച്ചു. അതുകൊണ്ട് എനിക്ക് എന്റെ സ്വാഭാവികമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചു. എന്റെ പ്രകടനത്തെ കുറിച്ച് കൃത്യമായ ധാരണ എനിക്കുണ്ട്. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള അഭിപ്രായങ്ങൾ ഞാന്‍ ശ്രദ്ധിക്കാറില്ല. ടീമിനായി മുന്‍പോട്ട് പോവുകയെന്നത് മാത്രമാണ് എന്റെ ജോലിയായി ഞാന്‍ കണക്കാക്കുന്നത്. മൈതാനത്ത് എന്റെ 100% നല്‍കുക എന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ ചെയ്താല്‍ ദൈവം നമുക്ക് ഒപ്പം നില്‍ക്കുമെന്നും ഞാന്‍ കരുതുന്നു', കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

അതേസമയം ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ പാകിസ്താനെ ആറ് വിക്കറ്റിന് തകര്‍ത്ത് സെമി ബെര്‍ത്ത് ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 43 ഓവറില്‍ മറികടക്കുകയായിരുന്നു.

Content Highlights: IND vs PAK: Virat Kohli after game-winning century against Pakistan

dot image
To advertise here,contact us
dot image