
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായതിൽ നിരാശ പങ്കുവെച്ച് ഇംഗ്ലണ്ട് ടീം നായകൻ ജോസ് ബട്ലർ. ഇംഗ്ലണ്ടിന്റെ നേരത്തെയുള്ള പുറത്താകലിൽ നിരാശയുണ്ട്. അഫ്ഗാനിസ്ഥാനെ തോൽപ്പിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും ഇംഗ്ലണ്ടിന് അതിന് സാധിച്ചില്ല. റൂട്ട് അവിശ്വസനീയമായ ഇന്നിംഗ്സ് കളിച്ചു. എന്നാൽ അഫ്ഗാൻ ഇന്നിംഗ്സിന്റെ അവസാന 10 ഓവറുകളാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. അതിന്റെ ക്രെഡിറ്റ് അഫ്ഗാൻ ഓപണർ ഇബ്രാഹിം സദ്രാനുള്ളതാണ്. അവസാന 10 ഓവറുകളിൽ അഫ്ഗാൻ 113 റൺസ് അടിച്ചെടുത്തു. അത് അവരെ മികച്ച സ്കോറിലേക്കെത്തിച്ചു. ജോസ് ബട്ലർ പറഞ്ഞു.
നാല് ഓവർ മാത്രം പന്തെറിഞ്ഞ് നിൽക്കവെ മാർക് വുഡിന് പരിക്കേറ്റു. എന്നിട്ടും വേദന സഹിച്ചുകൊണ്ട് വുഡ് പന്തെറിഞ്ഞു. എന്നാൽ അവസാന ഓവറുകളിൽ വുഡിന് പകരം ജോ റൂട്ടിന് പന്ത് നൽകേണ്ടിവന്നു. ബാറ്റുകൊണ്ട് റൂട്ട് മികച്ച പ്രകടനം നടത്തി. സമ്മർദ്ദഘട്ടത്തിലും റൂട്ട് നന്നായി കളിച്ചു. ഇംഗ്ലീഷ് നായകനായ തനിക്കും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. ജോ റൂട്ട് വ്യക്തമാക്കി.
ചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ എട്ട് റൺസ് വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് അഫ്ഗാൻ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. ഇബ്രാഹിം സദ്രാൻ നേടിയ 177 റൺസാണ് അഫ്ഗാനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി പറഞ്ഞ ഇംഗ്ലണ്ട് 49.5 ഓവറിൽ 317 റൺസിൽ എല്ലാവരും പുറത്തായി. ജോ റൂട്ടിന്റെ 120 റൺസ് മാത്രമായിരുന്നു ഇംഗ്ലണ്ട് പോരാട്ടത്തിന് കരുത്ത് പകർന്നത്.
Content Highlights: England Captain Jos Buttler expresses his disappointment on early exit from CT2025