ബട്‌ലര്‍ നായകനായ അവസാന ഏകദിനത്തിലും ഇംഗ്ലണ്ടിന് തോല്‍വി; കറാച്ചിയില്‍ അനായാസവിജയവുമായി ദക്ഷിണാഫ്രിക്ക

റാസി വാന്‍ ഡര്‍ ദസന്റെയും ഹെന്റിച് ക്ലാസന്റെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്

dot image

ജോസ് ബട്‌ലര്‍ ക്യാപ്റ്റനായുള്ള അവസാന ഏകദിനത്തിലും പരാജയം വഴങ്ങി ഇംഗ്ലണ്ട്. ചാംപ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ഏഴ് വിക്കറ്റിന് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ വീഴ്ത്തുകയായിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 180 റണ്‍സെന്ന കുഞ്ഞന്‍ വിജയലക്ഷ്യം 29.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.

റാസി വാന്‍ ഡര്‍ ദസന്റെയും (87 പന്തില്‍ 72*) ഹെന്റിച് ക്ലാസന്റെയും (56 പന്തില്‍ 64) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. തുടര്‍ച്ചയായ അഞ്ചാം ഏകദിനത്തിലാണ് ക്ലാസന്‍ അര്‍ധ സെഞ്ചറി നേടുന്നത്. 25 പന്തില്‍ 17 റണ്‍സെടുത്ത് ജോഫ്ര ആര്‍ച്ചറും ഭേദപ്പെട്ട സംഭാവന നല്‍കി. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് റണ്‍സൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ ഡേവിഡ് മില്ലര്‍ രണ്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

കറാച്ചിയില്‍ നടന്ന പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 38.2 ഓവറില്‍ 179 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ടാവുകയായിരുന്നു. 37 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. മാർക്കോ യാൻസണും വിയാൻ മൾഡറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കേശവ് മഹാരാജ് രണ്ട് വിക്കറ്റും വീഴ്ത്തി. പവർപ്ലേയിൽ തന്നെ മൂന്നുവിക്കറ്റ് വീഴ്ത്തി മാർക്കോ ജാൻസനാണ് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കിയത്. ജോ റൂട്ടിന് പുറമെ ജോഫ്ര ആർച്ചർ (25), ബെൻ ഡക്കറ്റ് (24), ക്യാപ്റ്റൻ ജോസ് ബട്ലർ (21), ഹാരി ബ്രൂക്ക് (19), ജെമീ ഓവർട്ടൺ (11) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നവർ.

ദക്ഷിണാഫ്രിക്ക അഞ്ച് പോയിന്റുമായി ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് സെമിയിലെത്തി. മൂന്ന് മാച്ചുകളില്‍ നാല് പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തോടെയും സെമിയിലെത്തി. ദക്ഷിണാഫ്രിക്കയുടെയും ഓസ്‌ട്രേലിയയുടെയും സെമിഫൈനല്‍ എതിരാളികളെ നാളെ അറിയാം. ഗൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് മല്‍സരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മാച്ചില്‍ വിജയിക്കുന്നവര്‍ ഗ്രൂപ്പ് ജേതാക്കളാവും.

Content Highlights: Champions Trophy 2025: South Africa beat England by 7-wickets in Karachi

dot image
To advertise here,contact us
dot image