
രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിന്റെ രണ്ടാം ഇന്നിംഗ്സിലും കേരളത്തിന് വെല്ലുവിളിയായി ഡാനിഷ് മാലേവാർ-കരുൺ നായർ സഖ്യം. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് തുടരുന്ന വിദർഭ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ്. 38 റൺസോടെ ഡാനിഷ് മാലേവാറും 42 റൺസുമായി കരുൺ നായരുമാണ് ക്രീസിലുള്ളത്. രണ്ടാം ഇന്നിംഗ്സിൽ വിദർഭയുടെ ലീഡ് 127 റൺസിലെത്തിക്കഴിഞ്ഞു.
നാലാം ദിവസം രാവിലെ കേരളം മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു. പാർത്ഥ് രേഖാഡെയുടെ വിക്കറ്റാണ് ആദ്യം വീണത്. ഒരു റൺസെടുത്ത രേഖാഡെയെ ജലജ് സക്സേനയുടെ പന്തിൽ ബൗൾഡായി. പിന്നാലെ അഞ്ച് റൺസോടെ ധ്രുവ് ഷോറെയെയും കേരളത്തിന് പുറത്താക്കാൻ കഴിഞ്ഞു. എം ഡി നിധീഷിന്റെ ഓഫ്സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ ബാറ്റുവെച്ച ധ്രുവ് ഷോറെയെ വലത്തേയ്ക്ക് ഡൈവ് ചെയ്ത് മുഹമ്മദ് അസ്ഹറുദ്ദീൻ കൈപ്പിടിയിലാക്കി. ധ്രുവിനെ പുറത്താക്കാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ തകർപ്പനൊരു ക്യാച്ചുമെടുത്തു.
ക്രീസിൽ ഉറച്ച കരുൺ നായരെ പുറത്താക്കാനുള്ള നിർണായക അവസരം അക്ഷയ് ചന്ദ്രൻ കൈവിടുകയും ചെയ്തു. ഏദൻ ആപ്പിൾ ടോം എറിഞ്ഞ പത്തൊമ്പതാം ഓവറിൽ കരുൺ നായരുടെ ബാറ്റിൽ നിന്നുണ്ടായ എഡ്ജിൽ സ്ലിപ്പിൽ അക്ഷയ് ചന്ദ്രനിലേക്ക് എത്തിയെങ്കിലും താരത്തിന് കൈപ്പിടിയിലൊതുക്കാൻ സാധിച്ചില്ല.
നേരത്തെ മൂന്നാം ദിവസം ഒടുവിൽ ഒന്നാം ഇന്നിംഗ്സിൽ കേരളം 342 റൺസിൽ എല്ലാവരും പുറത്തായിരുന്നു. വിദർഭയുടെ ഒന്നാം ഇന്നിംഗ്സിൽ 379 റൺസാണ് നേടിയത്. 37 റൺസിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് ഇനി രഞ്ജി കിരീടം സ്വന്തമാക്കാൻ മത്സരം വിജയിക്കണം. സമനില ആണെങ്കിൽ വിദർഭ കിരീടം സ്വന്തമാക്കും.
Content Highlights: Karun, Malewar forge solid stand after VID loses two early