വരുണ്‍ ചക്രവര്‍ത്തിയുടെ ബോളിങ്ങിന്റെ 'മാജിക് പോര്‍ഷന്‍' അതാണ്; വിശദീകരിച്ച് ഹര്‍ഭജന്‍ സിങ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ നോക്കൗട്ട് പോരാട്ടത്തില്‍ വരുണിന്റെ മികച്ച പ്രകടനം ആവര്‍ത്തിക്കുമെന്നും ഹര്‍ഭജന്‍ പ്രതീക്ഷ പങ്കുവെച്ചു

dot image

ഇന്ത്യയുടെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ബോളിങ്ങിനെ കുറിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിങ്. വരുണിന്റെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തില്‍ വരുണ്‍ ചക്രവര്‍ത്തി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഈ സാഹചര്യത്തിലാണ് വരുണ്‍ ചക്രവര്‍ത്തി മികച്ച പ്രകടനത്തിന് പിന്നിലെ പ്രധാന കാരണം വിശദീകരിച്ച് രംഗത്തെത്തിയത്. ചക്രവര്‍ത്തിയുടെ ബോളിങ്ങിന്റെ 'മാജിക് പോര്‍ഷന്‍' അദ്ദേഹം കൂടുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നതും അതുകൊണ്ടുതന്നെ ബാറ്റര്‍മാര്‍ക്ക് അദ്ദേഹത്തിന്റെ ഡെലിവറികളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നതുമാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ നോക്കൗട്ട് പോരാട്ടത്തില്‍ വരുണിന്റെ മികച്ച പ്രകടനം ആവര്‍ത്തിക്കുമെന്നും ഹര്‍ഭജന്‍ പ്രതീക്ഷ പങ്കുവെച്ചു.

നോക്കൂ, വരുണ്‍ അധികം ക്രിക്കറ്റ് കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ മാജിക് പോര്‍ഷന്‍ അതാണ്. ആളുകള്‍ക്ക് അദ്ദേഹത്തിന്റെ ബോളിങ്ങിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. പന്ത് പിച്ചുചെയ്തതിനുശേഷമാണ് ബാറ്റര്‍ അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഏതൊരു ബാറ്റ്സ്മാനായാലും സ്പിന്നര്‍മാര്‍ എങ്ങനെ പന്തെറിയുന്നു, അത് നിങ്ങള്‍ക്ക് നേരെ വരുന്ന വ്യതിയാനം എന്നിവ കാണണം', ഹര്‍ഭജന്‍ ഇന്ത്യ ടുഡേയോട് സംസാരിക്കവെ പറഞ്ഞു.

'അവിടെയാണ് ന്യൂസിലന്‍ഡുകാര്‍ക്ക് ആ തെറ്റ് പറ്റിയത്. പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയാണ് വരുണ്‍ പന്തെറിഞ്ഞത്. ഇംഗ്ലണ്ടിനെതിരെയും ധാരാളം വിക്കറ്റുകള്‍ വീഴ്ത്തി. ഈ മത്സരം കളിക്കുന്നതും ഇന്ത്യയുടെ വിജയത്തില്‍ അദ്ദേഹം സംഭാവന നല്‍കുന്നതും കാണാന്‍ സന്തോഷം, സെമിയിലും ഫൈനലിലും അദ്ദേഹം തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യ- ഓസ്ട്രേലിയ സെമി പോരാട്ടം ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുകയാണ്. ഓസീസിനെതിരായ സെമി ഫൈനലിൽ ഇന്ത്യൻ ടീമിൽ വരുൺ ചക്രവർത്തി തുടരാനാണ് സാധ്യത. ന്യൂസിലാൻഡിനെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയതാണ് നാല് സ്പിന്നർമാർ ഉൾപ്പെടുന്ന ടീമിനെ നിലനിർത്താൻ ഇന്ത്യ തയ്യാറെടുക്കുന്നതെന്നാണ് സൂചന. അങ്ങനയെങ്കിൽ പേസ് നിരയിൽ ഹർഷിത് റാണ പുറത്തിരിക്കും. ഇതുവരെ കളിച്ചിട്ടില്ലാത്ത അർഷ്ദീപ് സിങ്ങിനും അവസരമുണ്ടാകില്ല.

ബാറ്റിങ് നിരയിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. ന്യൂസിലന്‍ഡിനെതിരെ വിക്കറ്റിന് പിന്നിലും മുന്നിലും മോശം പ്രകടനമാണ് നടത്തിയതെങ്കിലും കെ എൽ രാഹുൽ തന്നെയാവും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ഇതോടെ ഏകദിന ടീമിൽ തിരിച്ചെത്താൻ റിഷഭ് പന്ത് ഇനിയും കാത്തിരിക്കേണ്ടിവരും.

Content Highlights: Harbhajan Singh explains main reason behind Varun Chakaravarthy’s success

dot image
To advertise here,contact us
dot image