
ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തിയത് സൽമാൻ നിസാറിന്റെ ഹെൽമറ്റ് ഭാഗ്യമല്ലെന്നും മറിച്ച് താരത്തിന്റെ അപഞ്ചലമായ ധൈര്യമാണെന്നും കേരള ക്രിക്കറ്റ് പരിശീലകൻ അമേയ് ഖുറേസിയ.
സൽമാന്റെ ഹെൽമറ്റ് കേരളത്തിന് ഭാഗ്യം കൊണ്ടുവന്നുവെന്ന് പലയിടങ്ങളിലും കണ്ടു. പക്ഷേ ഭാഗ്യം എന്ന വിശേഷണത്തിൽ ഒതുക്കിനിർത്താവുന്ന ഒന്നല്ല അത്. ബാറ്റർക്ക് തൊട്ടുമുമ്പിൽ ഫീൽഡ് നിൽക്കുക എന്നത് അത്യന്തം അപകടം നിറഞ്ഞതാണ്. ഗുജറാത്തിന് ജയിക്കാൻ വിരലിലെണ്ണാവുന്ന റൺസ് മാത്രം ബാക്കിനിൽക്കെ അത്തരമൊരു റിസ്ക് ഏറ്റെടുക്കാൻ സൽമാൻ നിസാർ സ്വയം തയ്യാറെടുക്കുകയായിരുന്നു. താരത്തിന്റെ ആ ധീരതയാണ് കേരളത്തെ ഫൈനലിലേക്ക് നയിച്ചതെന്നും വാർത്താ സമ്മേളനത്തിൽ ഖുറേസിയ പറഞ്ഞു.
ഇത്തരത്തിൽ പലരും ഫീൽഡ് നിൽക്കാറുണ്ട്, എന്നാൽ ബാറ്റർമാർ ബാറ്റ് വീശുമ്പോഴേക്ക് ഒഴിഞ്ഞുമാറുകയാണ് പതിവ്, എന്നാൽ സൽമാൻ നിസാർ അതിനെ മുഖാമുഖമാണ് നേരിട്ടത്. അത് കൊണ്ടാണ് പന്ത് ഹെൽമെറ്റിന്റെ തൊട്ടുമധ്യത്തിൽ തട്ടിയതും ക്യാപ്റ്റൻ സച്ചിൻ ബേബിയിലേക്ക് ക്യാച്ച് പോയതും, ഖുറേസിയ കൂട്ടിച്ചേർത്തു.
അതേ സമയം ഗുജറാത്തിനെ തോൽപ്പിച്ച് ഫൈനലിലെത്തിയ കേരളം വിദർഭയോട് സമനിലപിടിച്ചെങ്കിലും ആദ്യ ഇന്നിങ്‌സ് ലീഡ് നഷ്ടത്തിൽ കിരീടം നഷ്ടമായിരുന്നു. കേരളത്തെ ഫൈനലിലേക്ക് നയിച്ചതിൽ നിർണായക പങ്കുവഹിച്ച ഒരാളാണ് അമയ് ഖുറാസിയ. ഖുറാസിയ അടുത്ത സീസണിലും കേരള ക്രിക്കറ്റ് ടീം പരിശീലകനായി തുടരും. അടുത്ത ഒരുവർഷത്തേക്ക് കൂടി കാലാവധി നീട്ടിനൽകാൻ കെസിഎ തീരുമാനിച്ചിട്ടുണ്ട്.
Content Highlights: kerala cricket team coach on salman nizar bravery