
ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ ഒരേ സ്ഥലത്ത് കളിക്കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് പേസർ മുഹമ്മദ് ഷമി. 'പിച്ചിന്റെ അവസ്ഥയും പെരുമാറ്റവും ഞങ്ങൾക്ക് അറിയാവുന്നതിനാൽ തീർച്ചയായും ഞങ്ങളെ ഇത് സഹായിച്ചു, എല്ലാ മത്സരങ്ങളും ഒരു വേദിയിൽ കളിക്കുന്നു എന്നത് ഒരു പ്ലസ് പോയിന്റാണ്' ഷമി പറഞ്ഞു.
ചൊവ്വാഴ്ച ദുബായിൽ നടന്ന സെമിഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഷമി പത്തോവർ എറിഞ്ഞ് 48 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടുകയും മത്സരത്തിൽ ഇന്ത്യയുടെ ടോപ് വിക്കറ്റ് നേട്ടക്കാരനാവുകയും ചെയ്തിരുന്നു. ചാംപ്യൻസ് ട്രോഫിയുടെ ആതിഥേയരായ പാകിസ്താനിലേക്ക് പോകാൻ വിസമ്മതിച്ച ഇന്ത്യ ദുബായിൽ നടന്ന നാല് മത്സരങ്ങളിലും വിജയിച്ചു.
ദുബായിൽ വീണ്ടും നടക്കുന്ന ഞായറാഴ്ചത്തെ ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെയോ ന്യൂസിലൻഡിനെയോ നേരിടും. അതേസമയം മറ്റ് ഏഴ്ടീമുകൾക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും പാകിസ്താനിലെ മൂന്ന് നഗരങ്ങൾക്കുമിടയിൽ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കേണ്ടിവന്നു.
ദുബായിൽ കളിച്ച അവസാന പത്ത് ഏകദിനങ്ങളിൽ ഒമ്പത് മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ വിജയത്തിൽ 34 കാരനായ ഷമി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. നേരത്തെ ഒരേ വേദിയിൽ കളിക്കുന്നത് അമിതമായ ഗുണം ഉണ്ടാകുന്നില്ലെന്ന് രോഹിതും ഗംഭീറും പറഞ്ഞിരുന്നു. ഇതിന് വ്യത്യസ്തമായിട്ടായിരുന്നു ഷമിയുടെ പ്രതികരണം.
Content Highlights: mohammed Shami openly admits indias one stadium beniift in champions trophy