
ഐപിഎൽ 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കിരീടം നേടിയിട്ടും ആവശ്യമായ പരിഗണന തനിക്ക് ലഭിച്ചിട്ടില്ലെന്ന് ശ്രേയസ് അയ്യർ. 'ഐപിഎൽ വിജയിക്കുകയായിരുന്നു അന്ന് മനസിലുണ്ടായിരുന്ന ലക്ഷ്യം. അത് നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്നാൽ അതിന് ശേഷം എനിക്ക് ആവശ്യമായ പരിഗണന ലഭിച്ചില്ല. മികച്ച ഒരു നേട്ടമുണ്ടാക്കിയിട്ടും ആരും അറിയാതെ പോകുന്നത് കഠിനാദ്ധ്വാനത്തിന് പൂർണ പ്രതിഫലമാകുന്നില്ല.' ശ്രേയസ് അയ്യർ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
'ഗ്രൗണ്ടിൽ ഞാൻ നടത്തിയ മികച്ച പ്രകടനം പരിഗണിക്കപ്പെടണം. ചിലസമയം മികച്ച പ്രകടനങ്ങൾ ആരും ശ്രദ്ധിക്കാതെ പോകും. എന്നാൽ ബാറ്റിങ് എളുപ്പമായ പിച്ചിലായിരുന്നില്ല ഞാൻ ബാറ്റ് ചെയ്തത്. നന്നായി പന്തെറിയുമ്പോൾ റൺസ് കണ്ടെത്തുക എളുപ്പമായിരുന്നില്ല. എന്നാൽ സ്വന്തം കഴിവിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. മത്സരത്തിൽ നിർണായക വഴിത്തിരിവുകൾ ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞു. പ്രത്യേകിച്ചും നിർണായക സമയത്താണ് ഞാൻ മത്സരഫലം തന്നെ മാറ്റി മറിച്ചത്.' ശ്രേയസ് വ്യക്തമാക്കി.
2024ൽ ഐപിഎൽ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായിരുന്നു ശ്രേയസ് അയ്യർ. എന്നാൽ കിരീടനേട്ടത്തിന് ശേഷം കൊൽക്കത്തയ്ക്കൊപ്പം നിൽക്കാൻ ശ്രേയസ് തയ്യാറായില്ല. ഇത്തവണത്തെ സീസണിൽ പഞ്ചാബ് കിങ്സിന്റെ നായകനായിരുന്നു ശ്രേയസ്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിഫല തുകയായ 26.75 കോടി രൂപയാണ് പഞ്ചാബ് കിങ്സിൽ നിന്നും ശ്രേയസിന് ലഭിക്കുക.
Content Highlights: 'Didn't get recognition I wanted after leading KKR to IPL win': Shreyas Iyer