
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ചർച്ചയായതാണ് ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രാധ്യാന്യവും സ്ഥാനവും. പാകിസ്താനിൽ കളിക്കാനില്ലെന്ന് പറഞ്ഞ് ടൂർണമെന്റിൽ നിന്നും പിന്മാറിയ ഇന്ത്യയ്ക്ക് ഐസിസി ദുബായ് വേദിയാക്കി നൽകിയതായിരുന്നു ഈ ചർച്ചയ്ക്ക് ആധാരം. അന്താരാഷ്ട്ര ക്രിക്കറ്റ് ഫെഡറേഷനേക്കാൾ വരുമാനമുള്ള ബിസിസിഐയെ പിണക്കാതിരിക്കാനും കോടികണക്കിന് വരുന്ന ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ നഷ്ടപ്പെടുത്താതിരിക്കാനുമായിരുന്നു അത്. ഇപ്പോഴിതാ ടൂർണമെന്റിൽ ഇന്ത്യയില്ലെങ്കിൽ ലോകക്രിക്കറ്റിന് എന്ത് സംഭവിക്കും എന്ന് മനസ്സിലാക്കി തരുന്ന ഒരു റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ഇന്ത്യ യോഗ്യത നേടാത്തതിനാൽ വരാനിരിക്കുന്ന ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിന് വരുമാനത്തിൽ ഏകദേശം നാല് മില്യൺ പൗണ്ടിന്റെ (ഏകദേശം 45 കോടി രൂപ) ഗണ്യമായ ഇടിവ് നേരിടുമെന്ന് റിപ്പോർട്ട്. നിലവിൽ സ്റ്റേഡിയത്തിൽ ടിക്കറ്റുകളുടെ ഡിമാൻഡ് ഗണ്യമായി കുറഞ്ഞതായി ലോർഡ്‌സ് സ്റ്റേഡിയം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിലെ ലോർഡ്‌സ് സ്റ്റേഡിയത്തിലാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. ജൂണിൽ നടക്കുന്ന അഞ്ച് ദിവസത്തെ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. കഴിഞ്ഞ കുറച്ചുസീസണുകളായി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിസ്റ്റുകളായിരുന്നു ഇന്ത്യ. എന്നാൽ ഓസീസിനെതിരെ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യയ്ക്ക് ഫൈനൽ യോഗ്യത നഷ്ടമായി. നിലവിൽ സ്റ്റേഡിയത്തിൽ ടിക്കറ്റുകളുടെ ഡിമാൻഡ് ഗണ്യമായി കുറഞ്ഞതായി ലോർഡ്‌സ് സ്റ്റേഡിയം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Lord's to take Rs 45 crore revenue hit after India miss World Test championship final