
ഐപിഎൽ പതിനെട്ടാം സീസണിൽ എല്ലാ വേദികളിലും ഉദ്ഘാടന ചടങ്ങുകൾ നടത്താനൊരുങ്ങി ബിസിസിഐ. ഐപിഎല്ലിന് വേദിയാവുന്ന 13 സ്റ്റേഡിയങ്ങളിലും ആദ്യ മത്സരത്തിന് മുൻപ് വർണാഭമായ കലാവിരുന്ന് നടത്തും.
ശനിയാഴ്ച കൊൽക്കത്തയിലാണ് മെഗാ ഉദ്ഘാടന ചടങ്ങ് നടക്കുക. ബോളിവുഡ് താരങ്ങളും ഗായകരും ചടങ്ങിന്‍റെ ഭാഗമാവും. ഇതിന് പുറമെയാണ് മറ്റ് വേദികളിലും സെലിബ്രിറ്റികളെ പങ്കെടുപ്പിക്കാൻ ബിസിസിഐ തീരുമാനം. ഈ വരുന്ന 22 ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ 18-ാം സീസണ് തുടക്കമാകുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ ബോളിവുഡില്‍ നിന്ന് വന്‍താരനിര അണിനിരയും രാജ്യത്തെ പ്രധാന ഗായകരും പങ്കെടുക്കും. ഗായിക ശ്രേയാ ഘോഷാല്‍, ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, വരുണ്‍ ധവാന്‍, ദിഷ പഠാണി, പഞ്ചാബി ഗായകൻ കരണ്‍ ഔജ്‌ല, അര്‍ജിത് സിംഗ് എന്നിവരെല്ലാം 22ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടാനെത്തും. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വർക്കിലും ജിയോ ഹോട് സ്റ്റാറിലുമാണ് ഐപിഎല്‍ മത്സരങ്ങള്‍ കാണാനാകുക. ഉദ്ഘാടന ചടങ്ങും തത്സമയ സംപ്രേക്ഷണമുണ്ടാകും.
Content Highlights: bcci set to host opening ceremonies across all ipl venues