
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ റോയൽ ചലഞ്ചേഴ്സ് വിട്ടുപോകേണ്ടി വന്നതിൽ പ്രതികരണവുമായി പേസർ മുഹമ്മദ് സിറാജ്. ക്രിക്കറ്റിൽ എന്റെ ഉയർച്ചയ്ക്ക് വിരാട് കോഹ്‍ലിയുടെ പിന്തുണ ഏറെ ഉണ്ടായിരുന്നു. '2018, 2019 വർഷങ്ങളിൽ, എന്റെ മോശം സമയങ്ങളിൽ വിരാട് എന്നെ പിന്തുണച്ചു. റോയൽ ചലഞ്ചേഴ്സിനൊപ്പം എന്റെ കരിയർ ഉയർന്നു. അതിന് ഏറെ പിന്തുണ നൽകിയത് കോഹ്‍ലിയാണ്. ആർസിബി വിട്ടുപോകുന്നത് എനിക്ക് ഏറെ വൈകാരികമായ കാര്യമാണ്. ഏപ്രിൽ രണ്ടിന് ആർസിബിയ്ക്കെതിരെ മത്സരം വരുന്നു. അന്ന് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.' മുഹമ്മദ് സിറാജ് എ എൻ ഐയോട് പ്രതികരിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുഹമ്മദ് സിറാജ് ഏഴ് വർഷത്തോളം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഭാഗമായിരുന്നു. 2017ലെ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പമാണ് സിറാജ് ഐപിഎൽ യാത്രയ്ക്ക് തുടക്കം കുറിച്ച്. എന്നാൽ തൊട്ടടുത്ത വർഷം സിറാജ് റോയൽ ചലഞ്ചേഴ്സിലെത്തി. ആർസിബിക്കായി 87 മത്സരങ്ങൾ കളിച്ച സിറാജ് 83 വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യൻ ദേശീയ ടീമിലേക്കുൾപ്പടെ സിറാജിന്റെ ഉയർച്ചയ്ക്ക് വിരാട് കോഹ്‍ലിയുടെ പിന്തുണ ഉണ്ടായിരുന്നു.
കഴിഞ്ഞ ഐപിഎൽ ലേലത്തിലാണ് സിറാജിനെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. 12.25 കോടി രൂപയ്ക്കാണ് സിറാജ് ഗുജറാത്തിൽ എത്തുന്നത്. ഇന്ത്യൻ യുവതാരം ശുഭ്മൻ ഗില്ലാണ് ഗുജറാത്ത് ടൈറ്റൻസിന്റെ നായകൻ. മാർച്ച് 25ന് നടക്കുന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സ് ആണ് ഗുജറാത്തിന്റെ എതിരാളികൾ.
Content Highlights: Mohammed Siraj 'emotional' over prospect of facing RCB