
മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ഐപിഎല്ലിൽ സ്വപ്‍ന അരങ്ങേറ്റം. രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് നടത്തിയത്. റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.
സംസ്ഥാന സീനിയർ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോൾ അത്ഭുതപ്പെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം. ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് ചൈനമാൻ ബോളറാണ് വിഘ്‌നേഷ്.
അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ഏറ്റവും അവസാന ഘട്ടത്തിലാണ് വിഗ്നേഷിൻ്റെ പേര് ഉയർന്നത്. കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിൻ്റെ പ്രഥമ സീസണിലാണ് വിഘ്‌നേഷിന്റെ കഴിവ് പുറംലോകം കണ്ടത്. ഈ വർഷം നടന്ന കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഗ്നേഷിനെ മുംബൈ ട്രയൽസിന് ക്ഷണിച്ചിരുന്നു.
അതേ സമയം ചെപ്പോക്കിൽ ബോളർമാർ മികച്ചുപന്തെറിഞ്ഞപ്പോൾ മുംബൈ 155 റൺസിലൊതുങ്ങി. സൂര്യ കുമാർ 29 റൺസെടുത്തും തിലക് വർമ 31 റൺസെടുത്തും പുറത്തായി. ദീപക് ചഹാർ 28 റൺസെടുത്ത് പുറത്താകാതെയിരുന്നു. രോഹിത് ശർമയടക്കം മറ്റ് ബാറ്റർമാർക്ക് തിളങ്ങാൻ കഴിഞ്ഞില്ല. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദ് നാല് വിക്കറ്റ് നേടി.
Content Highlights: vignesh puthur out standing entry in ipl as mumbai indians 'impact player'