
ഡൽഹി ക്യാപ്പിറ്റൽസിനെതിരെയുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ തോൽവിക്ക് പിന്നാലെ റിഷഭ് പന്തുമായി നടത്തിയത് സൗഹൃദ സംഭാഷണമെന്ന് ടീം ഉടമ സഞ്ജീവ് ഗോയങ്ക. ഡൽഹിയോട് ഒരു വിക്കറ്റിന്റെ തോൽവിയാണ് ലഖ്‌നൗ ഏറ്റുവാങ്ങിയത്. മത്സരത്തില്‍ ഡക്കായും അവസാന ഓവറിലെ നിര്‍ണായക സ്റ്റംപിങ് നഷ്ടപ്പെടുത്തിയും ക്യാപ്റ്റൻ റിഷഭ് പന്ത് നിരാശപ്പെടുത്തിയിരുന്നു.
തോല്‍വിക്ക് ശേഷം പന്തുമായി പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും ടീം ഉടമ സഞ്ജീവ് ഗോയങ്കയും സംസാരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. 2024 ഐപിഎല്ലിന്റെ സമയത്ത് ഒരു മത്സരത്തിലെ തോല്‍വിക്കു ശേഷം അന്നത്തെ ടീം ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനോട് മൈതാനത്തുവെച്ച് ശകാരിച്ച ഗോയങ്കയുടെ പ്രവൃത്തി ഓര്‍മിപ്പിച്ചായിരുന്നു ഈ ചര്‍ച്ചകള്‍ മുഴുവന്‍. അന്ന് വലിയ വിവാദമായ സംഭവത്തിന് ശേഷം ഗോയങ്ക രാഹുലിന് അത്താഴ വിരുന്നൊരുക്കി സംയമനത്തിന് ശ്രമിച്ചിരുന്നു.
ഏതായാലും ഇപ്പോഴിതാ പന്തുമായി മൈതാനത്തുവെച്ച് നടന്ന സംസാരത്തെക്കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് സഞ്ജീവ് ഗോയങ്ക. മൈതാനത്ത് നടന്നത് അന്ന് നടന്ന സംഭവം പോലെയുള്ള ഒന്നല്ലെന്നും തീർത്തും സൗഹൃദപരമായ സംഭാഷണമായിരുന്നുവെന്നും ഗോയങ്ക പറഞ്ഞു. ആദ്യ തോൽവിയിൽ നിരാശയുണ്ടെങ്കിലും തികഞ്ഞ ആത്‌മവിശ്വാസത്തോടെ അടുത്ത മത്സരത്തെ നേരിടുമെന്നും ഗോയങ്ക കൂട്ടിച്ചേർത്തു.
Content Highlights: IPL 2025; Sanjiv Goenka clarifies about discussion with rishab pant