
ഐപിഎല്ലില്‍ കളിച്ച ആദ്യ രണ്ട് കളികളിലും തോറ്റ് പോയന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് അവസാന സ്ഥാനത്ത് തുടരുകയാണ്. ഇന്നലെ കൊല്‍ക്കത്തക്കെതിരെ 15 പന്തുകൾ ബാക്കി നിൽക്കെ എട്ട് വിക്കറ്റിന് തോറ്റതോടെ നെറ്റ് റണ്‍റേറ്റിലും രാജസ്ഥാന്‍ മറ്റ് ടീമുകളെക്കാള്‍ ഏറെ പിന്നിലായി. ആദ്യ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനോട് 44 റൺസിനും തോറ്റിരുന്നു. നിലവിൽ -1.882 റൺ റേറ്റാണ് രാജസ്ഥാനുള്ളത്.
മത്സരത്തിൽ തോറ്റുവെന്നതിനപ്പുറം രാജസ്ഥാനെ കുഴയ്ക്കുന്നത് താളം കണ്ടെത്താത്തതാണ്. കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളായി തിളങ്ങിയിരുന്ന ജോസ് ബട്ട്ലർ, യുസ്വേന്ദ്ര ചഹൽ, ട്രെന്റ് ബോൾട്ട് എന്നിവരെ നിലനിർത്തുകയോ ലേലത്തിൽ സ്വന്തമാക്കുകയോ ചെയ്യാതിരുന്ന രാജസ്ഥാന് ഇരുവർക്കും പകരക്കാരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അതുപോലെ കോടികണക്കിന് രൂപ മുടക്കി നിലനിർത്തിയ താരങ്ങളെ വേണ്ടവിധത്തിൽ ഉപയോഗിക്കാനുമായില്ല.
11 കോടി കൊടുത്ത് സ്വന്തമാക്കിയ ഹെറ്റ്മെയർ ഇന്നലെ എട്ടാം സ്ഥാനത്താണ് ഇറങ്ങിയത്. ഇമ്പാക്ട് പ്ലയെർ ആയ ശുഭം ദുബെയ്ക്കും ശേഷം വമ്പനടിക്കാരനായ ഫിനിഷർ റോളിലുള്ള ഹെറ്റ്മെയറെ ഇറക്കിയതിന് ദ്രാവിഡ് വിമർശനവും നേരിട്ടു .
ഇതിലെല്ലാം കൂടാതെ ഇമ്പാക്ട് പ്ലെയർ ആയി എത്തിയ സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ്ങിലേയും ക്യാപ്റ്റൻസിയിലെയും അഭാവവും വെല്ലുവിളിയായിട്ടുണ്ട്. പരിക്കുമൂലം അടുത്ത മത്സരത്തിലും സഞ്ജു സാംസൺ മുഴുവൻ റോളിൽ രാജസ്ഥാന് വേണ്ടി കളത്തിലിറങ്ങില്ല. മാർച് 30 ന് ചെന്നൈ സൂപ്പർ കിങ്‌സുമായാണ് രാജസ്ഥാന്റെ മത്സരം. ഈ മത്സരത്തിൽ കൂടി ജയിച്ചില്ലെങ്കിൽ ടീമെന്ന നിലയിലും രാജസ്ഥാന്റെ ആത്‌മവിശ്വാസം പൂർണമായും തകരും.
Content Highlights: Rajasthaan royals poor starting in ipl season 2025