
അപ്രതീക്ഷിതമായി വിക്കറ്റുകളെടുക്കാനുള്ള കഴിവ് ഇന്ത്യയിൽ ശ്രദ്ധുൽ താക്കൂറിനേക്കാൾ വേറാർക്കും ഇല്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു സൺറൈസേഴ്സിനെതിരെ ഇന്ത്യൻ ഓൾ റൗണ്ടറുടെ ഓപണിങ് സ്പെൽ. ഫോമിലുള്ള രണ്ട് പേരെയും ശ്രദ്ധുൽ താക്കൂർ മടക്കുകകയായിരുന്നു. സാധാരണ പവർ പ്ലേയിൽ അടിച്ചുതകർക്കാറുള്ള ഹൈദ്രാബാദിനെ ഇത്തവണ ഒന്ന് പിടിച്ചുകെട്ടിയത് താക്കൂറിന്റെ പന്തുകളായിരുന്നു.
ഈ ഐ പി എല്ലിൽ അവസാനനിമിഷം മാത്രം ടീമിലെത്തിയ താരമാണ് ഒരു കാലത്ത് സിഎസ്കെയുടെ പ്രധാന ബോളറായിരുന്ന താക്കൂർ. മത്സരത്തിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് താക്കൂർ അഭിഷേക് ശർമയെ പുറത്താക്കുന്നത്. നിക്കോളാസ് പൂരന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു അഭിഷേക്. അടുത്തതായി ഇറങ്ങിയ കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ ഇഷാൻ കിഷനെ ആദ്യ പന്തിലാണ് താക്കൂർ പറഞ്ഞയച്ചത്. വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു ഇഷാൻ.
കഴിഞ്ഞ മത്സരത്തിലും ആദ്യ ഓവറിൽ തന്നെ ഡൽഹിയെ പ്രതിരോധത്തിലാക്കി ശ്രദ്ധുൽ താക്കൂർ തിളങ്ങിയിരുന്നു. ഐപിഎല്ലിൽ ലഖ്നൌ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മുന്നിലുണ്ടായിരുന്ന 210 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിയുടെ നിർണായകമായ 2 വിക്കറ്റുകളാണ് 'ലോർഡ്' താക്കൂർ കഴിഞ്ഞ മാച്ചിൽ ആദ്യ ഓവറിൽ തന്നെ വീഴ്ത്തിയത്.
അവരുടെ ഓപണറായ മഗ്യൂർക്കിനേയും വൺ ഡൗണായി ഇറങ്ങിയ അഭിഷേക് പോറലിനെയുമാണ് ടീമിലേക്ക് അവസാനനിമിഷം മാത്രം ഇടം നേടിയ താക്കൂർ പുറത്താക്കിയത്. ഇതോടെ ആദ്യ ഓവറിൽ തന്നെ ഡൽഹി പ്രതിരോധത്തിലാവുകയും ചെയ്തു. ഇപ്പോഴിതാ ഈ മത്സരത്തിലും താക്കൂർ തന്റെ പ്രകടനം ആവർത്തിച്ചിരിക്കുകയാണ്.
നേരത്തെ ടോസ് നേടിയ ലഖ്നൗ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
content highlights: ipl 2025: shradhul thakur gets two wickets in one over