
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ സ്വന്തം സ്റ്റേഡിയമായ ചെന്നൈ ചെപ്പോക്കിൽ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം കിട്ടാറില്ലെന്ന് ടീം പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങ്. കഴിഞ്ഞ രണ്ട് വർഷമായി ചെന്നൈയിലെ പിച്ചിന്റെ സ്വഭാവം മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും സി എസ് കെ പരിശീലകൻ പറയുന്നു. രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ മഞ്ഞുവീഴ്ചയെ തുടർന്ന് പിച്ച് ബാറ്റിങ്ങിന് അനുകൂലമാകുമെന്നാണ് കരുതിയത്. എന്നാൽ പിച്ചിന്റെ വേഗത കുറയുകയും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടാകുകയുമാണ് ഉണ്ടായത്. മത്സരശേഷം സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു.
ഇത് നാല് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തി കളിക്കാൻ കഴിയുന്ന പഴയ ചെപ്പോക്ക് അല്ല. ഓരോ മത്സരങ്ങളിലും പിച്ചിന്റെ സ്വഭാവം മനസിലാക്കാൻ ചെന്നൈ ടീം ശക്തമായി ശ്രമിക്കാറുണ്ട്. എന്നാൽ ടീമിന്റെ ചിന്തകളിൽ നിന്നും വ്യത്യസ്തമായാവും പിച്ച് പെരുമാറുക. സ്റ്റീഫൻ ഫ്ലെമിങ് വ്യക്തമാക്കി.
ഐപിഎല്ലിൽ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് ഒരു ജയവും ഒരു തോൽവിയുമാണുള്ളത്. ആദ്യ മത്സരത്തിൽ ചെന്നൈ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി. എന്നാൽ രണ്ടാം മത്സരത്തിൽ ചെന്നൈ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടു.
Content Highlights: Stephen Fleming says no home advantage in Chepauk