
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച ടോട്ടൽ പടുത്തയർത്തിയ ശേഷം പ്രതികരണവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് താരം മിച്ചൽ മാർഷ്. 'ഏതൊരു ബാറ്റർക്കും മികച്ച സ്കോർ നേടാൻ കഴിയുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. എന്നാൽ ആദ്യ ഓവറുകളിൽ അങ്ങനെ കരുതിയിരുന്നില്ല. 180-190 ഒക്കെ ശരാശരി സ്കോർ ആയിരിക്കുമെന്ന് ഞാൻ കരുതി. പക്ഷേ പന്ത് പഴയകുംതോറും നന്നായി ബാറ്റിലേക്ക് വരാൻ തുടങ്ങി. ഞങ്ങളുടെ ഭാഗ്യത്തിന് അടിച്ചുതകർക്കാൻ നിക്കോളാസ് പുരാൻ ടീമിലുണ്ടായിരുന്നു.' മിച്ചൽ മാർഷ് മത്സരത്തിന്റെ ഇടവേളയിൽ പ്രതികരിച്ചു.
എയ്ഡാൻ മാർക്രത്തിനൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയതിനെക്കുറിച്ചും മാർഷ് സംസാരിച്ചു. 'ഞാനും മാർക്രവും തമ്മിൽ നല്ല സൗഹൃദമാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കുമ്പോൾ മാർക്രത്തിനെതിരെ ഒരുപാട് കളിച്ചിട്ടുണ്ട്. എങ്കിലും ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമാണുള്ളത്.' ലഖ്നൗവിന് വേണ്ടി നല്ല ക്രിക്കറ്റ് ഷോട്ടുകൾ കളിക്കാനായിരുന്നു എന്റെയും മാർക്രത്തിന്റെയും ശ്രമം.
കൊൽക്കത്തയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്തു. മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം, നിക്കോളാസ് പുരാൻ എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ലഖ്നൗവിന് മികച്ച സ്കോർ ഒരുക്കിയത്. 28 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം മാർക്രം 47 റൺസെടുത്തു. 48 പന്തിൽ ആറ് ഫോറും അഞ്ച് സിക്സറും സഹിതം 81 റൺസാണ് മിച്ചൽ മാർഷ് നേടിയത്. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 99 റൺസ് പിറന്നു.
മാർക്രത്തിന് പിന്നാലെ ക്രീസിലെത്തിയ നിക്കോളാസ് പുരാനും വമ്പനടികളുമായി കളം നിറഞ്ഞു. 36 പന്തിൽ ഏഴ് ഫോറും എട്ട് സിക്സറും സഹിതം 87 റൺസെടുത്ത പുരാൻ പുറത്താകാതെ നിന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഹർഷിത് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.
Content Highlights: I thought maybe 180-190 would be par says Mitchell Marsh