
ഐപിഎല്‍ മത്സര കമന്‍ററിക്കിടെ മുന്‍ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ദുവുമായി വാക്കുതർക്കത്തിലേർപ്പെട്ടതിൽ പ്രതികരണവുമായി മുന്‍ ഇന്ത്യൻ താരം അമ്പാട്ടി റായുഡു. ഞാൻ എല്ലാ കാലത്തും ഒരു ധോണി ആരാധകനായിരുന്നുവെന്നും ഇനി എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും പറഞ്ഞ റായുഡു അനാവശ്യ വിമർശനങ്ങളിൽ ഇടപെടുന്നില്ലെന്നും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
ഞാനൊരു തല ആരാധകനായിരുന്നു, ഞാനൊരു തല ആരാധകനാണ്, ഞാന്‍ എക്കാലവും തല ആരാധകനായിരിക്കും, മറ്റുള്ളവര്‍ എന്തുപറയുന്നു എന്നത് എന്നെ ബാധിക്കുന്നതല്ല. അനാവശ്യ വിവാദങ്ങൾക്ക് പിന്നാലെ പോയി വിലപ്പെട്ട സമയവും പണവും ചെലവഴിക്കാതെ അത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കൂ, റായുഡു എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ചെന്നൈയുടെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ക്രീസിലെത്തിയ ധോണിയെ കമന്‍ററിക്കിടെ വാളുമായി യുദ്ധത്തിനിറങ്ങുന്ന പടയാളിയോട് റായുഡു ഉപമിച്ചിരുന്നു. എന്നാല്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരം ഫിനിഷ് ചെയ്യാന്‍ കഴിയാതിരുന്നതോടെ റായുഡുവിനെതിരെ വിമർശനങ്ങളും ട്രോളുകളുമായി ആരാധകര്‍ രംഗത്തെത്തി. ആ മത്സരത്തിൽ 12 പന്തിൽ 27 റൺസാണ് 43 കാരനായ ധോണി നേടിയത്.
അതേ സമയം ധോണിയെ യുദ്ധ വീരനാക്കിയ റായുഡുവിനെ സഹ കമന്‍റേറ്ററായ നവജ്യോത് സിംഗ് സിദ്ദുവും പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെ ടീമിനോടുള്ള കൂറ് മാറുന്ന കാര്യത്തില്‍ സിദ്ദു ഓന്തിനെപ്പോലെയാണെന്ന് റായുഡു മറുപടി നല്‍കുകയും ഓന്ത് ആരുടെയെങ്കിലും കുലദൈവമാണെങ്കില്‍ അത് റായുഡുവിന്‍റേതാണെന്ന് സിദ്ദു മറുപടി നല്‍കുകയും ചെയ്തു. ഐപിഎല്ലില്‍ മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയായ റായുഡു 2023ൽ ചെന്നൈയുടെ കിരീടനേട്ടത്തോടെയാണ് വിരമിച്ചത്.
Content Highlights: Ambati Rayudu Breaks Silence On Criticism For Supporting MS Dhoni