
ഐപിഎൽ സീസണിൽ ലഭിച്ച ആദ്യ അവസരം നന്നായി മുതലാക്കി ഡൽഹി ക്യാപിറ്റൽസ് താരം കരുൺ നായർ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കരുൺ 22 പന്തിൽ അർധ സെഞ്ച്വറി നേടി ക്രീസിൽ തുടരുകയാണ്. എട്ട് ഫോറുകളും രണ്ട് സിക്സറുകളും കരുണിന്റെ ബാറ്റിൽ നിന്ന് ഇതിനോടകം പിറന്നുകഴിഞ്ഞു. രണ്ട് സിക്സറുകളും മുംബൈ ഇന്ത്യൻസിന്റെ ലോകോത്തര പേസർ ജസ്പ്രീത് ബുംമ്രയ്ക്കെതിരെയാണ് എന്നതാണ് മറ്റൊരു വസ്തുത.
ഏഴ് വർഷത്തിന് ശേഷമാണ് കരുൺ ഐപിഎല്ലിൽ അർധ സെഞ്ച്വറി പിന്നിടുന്നത്. 2018ൽ പഞ്ചാബ് കിങ്സ് താരമായിരുന്നപ്പോൾ ഡൽഹി ക്യാപിറ്റൽസിനെതിരെ ആയിരുന്നു കരുണിന്റെ അവസാന അർധ സെഞ്ച്വറി. 2019 മുതൽ 2022 വരെയുള്ള സീസണുകളിൽ പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളിലായി എട്ട് മത്സരങ്ങളിൽ മാത്രമാണ് കരുണിന് അവസരം ലഭിച്ചത്.
ഐപിഎൽ താരലേലത്തിൽ 50 ലക്ഷം രൂപയ്ക്കാണ് കരുണിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. 1077 ദിവസത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് കരുൺ ഐപിഎൽ കളിക്കാനിറങ്ങുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ ഡൽഹിക്ക് മോശം ഫോമിലുള്ള ജെയ്ക് ഫ്രെയ്സർ മക്ഗർഗിനെ നഷ്ടമായി. തികച്ചും അപ്രതീക്ഷിതമായി ഇംപാക്ട് പ്ലെയറായാണ് കരുൺ ഡൽഹിയുടെ മൂന്നാം നമ്പറിൽ ക്രീസിലെത്തിയത്. മത്സരം എട്ട് ഓവർ പിന്നിടുമ്പോൾ ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ്.
Content Highlights: Karun Nair impresses on IPL comeback after 1077 days, hits 50 in 22 balls