
ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ തീരുമാനങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. സൂപ്പർ ഓവറിൽ രാജസ്ഥാൻ റോയൽസിന്റെ പിഴവുകൾ കാരണമാണ് ഡൽഹി ജയിച്ചതെന്ന് ശ്രീകാന്ത് എക്സിൽ കുറിച്ചു. മിച്ചൽ സ്റ്റാർക്ക് നന്നായാണ് പന്തെറിഞ്ഞത്, എന്നാൽ സ്റ്റാർക്കിനെ നന്നായി നേരിടാനറിയുന്നവർ രാജസ്ഥാൻ നിരയിലുണ്ടായിരുന്നു, എന്നാൽ അന്നേ ദിവസം സ്റ്റാർക്കിനെതിരെ പരാജയപ്പെട്ടവരെയാണ് വീണ്ടും രാജസ്ഥാൻ പരീക്ഷിച്ചത്.
സൂപ്പർ ഓവറിൽ രാജസ്ഥാൻ റോയൽസ് യശസ്വി ജയ്സ്വാളിനെയും നിതീഷ് റാണയെയും ബാറ്റിങ്ങിന് ഇറക്കണമെന്നായിരുന്നു ക്രിസ് ശ്രീകാന്തിന്റെ നിലപാട്. എന്നാൽ ഹെറ്റ്മെയറും റിയാൻ പരാഗുമാണ് ക്രീസിലെത്തിയത്.
അതേ സമയം സൂപ്പർ ഓവറിലേക്ക് കടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഡൽഹി ക്യാപിറ്റൽസ് തോൽപ്പിച്ചു. രാജസ്ഥാൻ സൂപ്പർ ഓവറിൽ 12 റൺസ് നേടിയപ്പോൾ ഡൽഹി രണ്ട് പന്തുബാക്കിനിൽക്കേ മറികടന്നു. ഡൽഹിക്ക് വേണ്ടി ഇരുപതാം ഓവറും സൂപ്പർ ഓവറും മികച്ച രീതിയിൽ എറിഞ്ഞ മിച്ചൽ സ്റ്റാർക്കും സൂപ്പർ ഓവറിൽ ഡൽഹിക്കായി ഇറങ്ങിയ രാഹുലും സ്റ്റബ്സുമാണ് കളി പിടിച്ചെടുത്തത്.
നേരത്തെ ഡൽഹി 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയപ്പോൾ രാജസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റിന് വേണ്ടി അതേ സ്കോർ നേടി. രാജസ്ഥാന് വേണ്ടി നിതീഷ് റാണയും യശ്വസി ജയ്‌സ്വാളും 51 റൺസ് നേടി. സഞ്ജു സാംസൺ 31 റൺസ് നേടി റിട്ടയർ ഹർട്ടായി മടങ്ങി. ജുറൽ 26 റൺസ് നേടി. ഡൽഹിക്ക് വേണ്ടി അഭിഷേക് പോറൽ 49 റൺസും കെ എൽ രാഹുൽ 38 റൺസും ക്യാപ്റ്റൻ അക്‌സർ പട്ടേൽ, സ്റ്റമ്പ്സ് എന്നിവർ 34 റൺസും നേടി. ജോഫ്രെ ആർച്ചർ രണ്ട് വിക്കറ്റ് നേടി.
Content Highlights: Rajasthan criticised for dropping players who struggled against Starc