
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ സമീപനങ്ങളെ ചോദ്യം ചെയ്ത് ഇന്ത്യൻ മുൻ താരം അമ്പാട്ടി റായുഡു. ഐപിഎൽ കിരീടത്തേക്കാൾ യുവതാരങ്ങൾക്കായി അമിത പണം ചെലവഴിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ നിലപാടെന്നാണ് റാഡുഡുവിന്റെ ആരോപണം. ഐപിഎൽ സീസണിൽ എട്ട് മത്സരങ്ങളിൽ ആറിലും രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ട് നിൽക്കുമ്പോഴാണ് ഇന്ത്യൻ മുൻ താരം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
'വർഷങ്ങളായി യുവതാരങ്ങൾക്കു വേണ്ടി രാജസ്ഥാൻ റോയൽസ് ഒരുപാട് നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഇതിൽനിന്ന് എന്താണ് റോയൽസ് മാനേജ്മെന്റിന് ലഭിക്കുന്നത്? രാജസ്ഥാൻ റോയൽസ് ഒരു ഐപിഎൽ കിരീടം നേടിയിട്ട് 17 വര്‍ഷം പിന്നിടുകയാണ്. യുവതാരങ്ങളാണ് കരുത്തെന്ന് അവർ പറയുന്നു. എന്നാൽ ഐപിഎൽ വിജയിക്കാനുള്ള പോരാട്ടം രാജസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.' അമ്പാട്ടി റായുഡു ക്രിക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
'ഐപിഎൽ വിജയിക്കുകയാണ് എല്ലാ ടീമുകളുടെയും ലക്ഷ്യം. എന്നാൽ രാജസ്ഥാൻ ഐപിഎൽ നേടാനുള്ള തീരുമാനങ്ങളൊന്നും സ്വീകരിക്കുന്നില്ല. ഐപിഎൽ കിരീടമൊന്നും രാജസ്ഥാന് വേണ്ടെയെന്നാണ് എന്റെ ചോദ്യം. വിജയത്തിലേക്കുള്ള വഴിയാണ് ഇതെന്ന് എല്ലാ വർഷവും രാജസ്ഥാൻ പറയുന്നു. യുവതാരങ്ങളെ ക്രിക്കറ്റ് ലോകത്തിനു സംഭാവന ചെയ്യുന്നതിൽ നന്ദിയുണ്ടാകണമെന്നാണ് റോയൽസ് മാനേജ്മെന്റിന്റെ ആഗ്രഹം.' റായുഡു വ്യക്തമാക്കി.
Content Highlights: Ambati Rayudu slams RR for heavily investing in youngsters