
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം കഴിഞ്ഞ ദിവസത്തേക്കാൾ ക്ഷീണിതനാണെന്നും ശ്വാസ തടസം നേരിട്ടതായി മെഡിക്കൽ ബുള്ളറ്റിനിലൂടെ ഡോക്ടർമാർ പറഞ്ഞു. പോപ്പ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ അറിയിച്ചു.
മാര്‍പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ശനിയാഴ്ചയും മെഡിക്കൽ സംഘം അറിയിച്ചിരുന്നു. അടുത്തയാഴ്ചകൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്നായിരുന്നു ഡോ. സെർജിയോ ആൽഫിയേരി അറിയിച്ചത്. തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചതായും ഡോക്ടർ വെളിപ്പെടുത്തിയിരുന്നു.
റോമിലെ ജെമിലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മാർപ്പാപ്പ. നേരത്തെ പോപ്പിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി വത്തിക്കാൻ അറിയിച്ചിരുന്നു. പ്രായാധിക്യം രോഗത്തെ കൂടുതൽ സങ്കീർണമാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി 14 ന് ആണ് പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെറുപ്രായത്തിലേ ശ്വാസകോശ അണുബാധയെ തുടർന്ന് മാർപ്പാപ്പയുടെ ശ്വാസകോശത്തിൻ്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. കാൽമുട്ടുകളിലെ വേദനയുൾപ്പെടെ ഉള്ളതിനാൽ വീൽചെയർ മാർപ്പാപ്പ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ രീതിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടിരുന്നു. 2023ലും ന്യൂമോണിയ ബാധയെ തുടർന്ന് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേവർഷം തന്നെ ഹെർണിയ ശസ്ത്രക്രിയക്കും അദ്ദേഹം വിധേയനായിരുന്നു.
Content Highlights: Pope Francis Health Condition is Serious Says by Medical Bulletin