
ഇസ്‍ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ ഭീകരവാദികൾ പാസഞ്ചർ ട്രെയിൻ തട്ടിയെടുത്തതായി റിപ്പോർട്ട്. ട്രെയിനിലുണ്ടായ അഞ്ഞൂറോളം യാത്രികരെ തീവ്രവാദികൾ ബന്ദികളാക്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രെയിനിലുണ്ടായിരുന്ന ലോക്കോ പൈലറ്റിന് നേരെ തീവ്രവാദികൾ വെടിയുതിർത്തതായും ഇദ്ദേഹത്തിന് പരിക്കേറ്റതായും വിവരമുണ്ട്. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു ജാഫർ എക്സ്പ്രസാണ് ഭീകരര്‍ തട്ടിയെടുത്തത്. ആറ് പാക്കിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ബലൂചിസ്ഥാൻ പ്രവിശ്യക്ക് സ്വയംഭരണം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നില്‍. ട്രെയിനിലുള്ള യാത്രക്കാരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പാകിസ്താൻ റെയിൽവേ അറിയിച്ചു.പാറകൾ നിറഞ്ഞ പ്രദേശമായതിനാൽ ട്രെയിൻ നിർത്തിയിട്ട സ്ഥലത്തേക്ക് എത്താൻ ബുദ്ധിമുട്ട് നേരിടുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈന്യത്തെയും ട്രെയിനുകളും അയച്ചുവെന്ന് പാകിസ്താൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Content Highlights: Militant group fires at train in Pakistan carrying 500 passengers