
പാരീസ്: റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാഡിമിർ പുടിൻ 'ഉടന്‍ മരിക്കും' എന്ന വിവാദ പരാമര്‍ശവുമായി യുക്രെയ്ന്‍ പ്രസിഡന്‌റ് വ്ളാഡിമർ സെലന്‍സ്‌കി. പുടിന്‌റെ മരണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നും പാരീസില്‍ വെച്ച് നടന്ന അഭിമുഖത്തില്‍ സെലന്‍സ്‌കി പറഞ്ഞു. പുടിന്‌റെ ആരോഗ്യനിലയെക്കുറിച്ച് വ്യാപകമായ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം.
''സമാധാന ശ്രമങ്ങള്‍ക്കിടയിലും യുദ്ധം നീട്ടിക്കൊണ്ടുപോകാനാണ് റഷ്യയുടെ ആഗ്രഹമെന്ന്'' സെലന്‍സ്‌കി ആരോപിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്‌റ് ഇമ്മാനുവല്‍ മക്രോണുമായി സെലന്‍സ്‌കി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.
അതേസമയം, കഴിഞ്ഞ കുറച്ച് മാസങ്ങളായി പുടിന്‌റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. പുടിന്‍ നിര്‍ത്താതെ ചുമയ്ക്കുന്നതിന്‌റെയും കൈകാലുകള്‍ വിറയ്ക്കുന്നതിന്‌റെയുമൊക്കെ വീഡിയോകളും പുറത്തുവന്നിരുന്നു. പുടിന് പാര്‍ക്കിന്‍സണ്‍സ് രോഗമാണെന്നതടക്കമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അദ്ദേഹം ക്യാന്‍സറുമായി പോരാടുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിനിടെ റഷ്യന്‍ പ്രസിഡന്‌റിന്‌റെ ഔദ്യോഗിക വസതിയായ ക്രെംലിന്‍ ഇത്തരം വാര്‍ത്തകളെല്ലാം നിഷേധിക്കുകയാണുണ്ടായത്.
Content Highlight : 'Putin will die soon, the war will end'; Selen Ski with a controversial remark