കോഴിക്കോട്: ബജറ്റ് അവതരണത്തിന് ശേഷം കേന്ദ്രത്തിന് കേരളത്തോട് അവഗണനയെന്ന് വ്യാപക രീതിയിൽ പ്രചരിപ്പിക്കുന്നുവെന്നും ഇത് തെറ്റാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. കണക്കുകൾക്ക് കള്ളം പറയാനാവില്ലെന്നും കേന്ദ്രം കേരളത്തെ ബജറ്റിൽ കൈയ്യയച്ച് സഹായിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
ഏത് വിഷയത്തിലായാലും കേന്ദ്രം കേരളത്തെ സഹായിച്ചു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന രീതിയിലാണ് കേരളത്തിന് കേന്ദ്രത്തോട് ഉള്ള മനോഭാവം. കേന്ദ്ര അവഗണനയല്ല കേരളത്തിന്‍റെ ധനകാര്യ മാനേജ്മെന്‍റാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുപിഎ സർക്കാർ നൽകിയതിനേക്കാൾ സഹായം ബിജെപി സർക്കാർ നൽകിയിട്ടുണ്ട്.ബജറ്റിൽ കേന്ദ്രം കേരളത്തെ അവഗണിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമാണ്. 10 വർഷത്തെ ചരിത്രം പരിശോധിച്ചാൽ 370 കോടി രൂപ ശരാശരി ഒരു വർഷം റെയിൽവേ വികസനത്തിന് കിട്ടിയിട്ടുണ്ട്. ശബരി റെയിൽപാത യാഥാർത്ഥ്യമാവാത്തതിൽ കേന്ദ്രത്തിന് വീഴ്ചയില്ല. സംസ്ഥാന സർക്കാരാണ് പദ്ധതിക്ക് തടസ്സം നിൽകുന്നത്. കേരളത്തിലെ എല്ലാ റെയിൽവെ പദ്ധതികൾക്കും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാറാണ് ഇതുമായി സഹകരിക്കാത്തതെന്നും കെസുരേന്ദ്രന്‍ പറഞ്ഞു.
Content Highlight : 'Don't think that the Center that helped the people of Kerala can easily be fooled'; K Surendran