കൊല്ലം: പണിമുടക്ക് ദിവസം കെഎസ്ആർടിസി ബസുകൾ നശിപ്പിച്ച സംഭവത്തിൽ ജീവനക്കാർ അറസ്റ്റിൽ. കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവന്മാരാണ് പിടിയിലായത്. കൊട്ടാരക്കര പൊലീസാണ് പ്രതികളെ പിടികൂടിയത്.
പണിമുടക്ക് നടന്ന ദിവസം എട്ട് കെഎസ്ആർടിസി ബസുകളുടെ വയറിംഗ് കിറ്റുകളാണ് നശിപ്പിക്കപ്പെട്ടിരുന്നു. ഇതിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിൻ്റെ നിർദ്ദേശാനുസരണം പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെഎസ്ആർടിസി 24 മണിക്കൂർ പണിമുടക്ക് നടത്തിയത്. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.
പണിമുടക്ക് നിരവധി സ്ഥലങ്ങളിൽ സർവീസ് മുടങ്ങിയിരുന്നു. വിവിധ ജില്ലകളിൽ കെഎസ്ആർടിസി ഓഫീസുകൾ ഉപരോധിക്കുകയും ചെയ്തു. 12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് ടിഡിഎഫ് സമരം പ്രഖ്യാപിച്ചത്. ശമ്പളം എല്ലാ മാസവും അഞ്ചിനകം നൽകുമെന്ന മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും ഉറപ്പ് പാലിക്കാത്തതാണ് സമര കാരണങ്ങളിൽ പ്രധാനമായി ചൂണ്ടിക്കാണിച്ചിരുന്നത്.
പണിമുടക്കിനെ കെ ബി ഗണേഷ് കുമാർ വിമർശിച്ചിരുന്നു. സ്ഥാപനത്തെ നശിപ്പിക്കാനാണ് പണിമുടക്ക്. ശമ്പളം ഒന്നാം തീയതി തരും എന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ല. പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് സമരത്തിൻ്റെ തോൽവിയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവർ നഷ്ടപരിഹാരം തരേണ്ടിവരും. അതിന് നിയമനടപടിയും തുടങ്ങിയിട്ടുണ്ട്. കെഎസ്ആർടിസി നിലനിൽക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പണിമുടക്കിൽ നിന്ന് വിട്ടുനിന്ന് ജോലിക്ക് കയറിയ മറ്റ് ജീവനക്കാരോട് മന്ത്രി നന്ദി പറയുകയും ചെയ്തിരുന്നു.
Content Highlights: KSRTC Employees Arrested for Damage Bus s During Strike Day