
വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ക്രൂര റാഗിങ്ങിന് ഇരയായി സിദ്ധാർഥൻ മരിച്ചിട്ട് ഒരു വർഷമായിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് കുടുംബം റിപ്പോട്ടറിനോട്. സമീപകാലത്ത് കേരളത്തെ ഞെട്ടിച്ച റാഗിങ് കൊലപാതകത്തിൽ നീതി അകലെയന്നാണ് കുടുംബം ആരോപിക്കുന്നത്.
ഹോസ്റ്റലിൽ ആൾക്കൂട്ടവിചാരണ നടത്തിയും, അങ്ങേയറ്റം അപമാനിച്ചുമാണ് സീനിയേഴ്‌സും സഹപാഠികളും ചേർന്ന് സിദ്ധാർത്ഥനെ മരണത്തിലേക്ക് തള്ളിവിട്ടത്. കൊലക്കുറ്റത്തിന് കൊടുക്കേണ്ട ശിക്ഷ പ്രതികൾക്ക് ലഭിച്ചാൽ മാത്രമേ നീതി കിട്ടുവെന്നും നിയമപോരാട്ടം തുടരുമെന്നും സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് റിപ്പോർട്ടറിനോട് പറഞ്ഞു.
2024 ഫെബ്രുവരി 18-നാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം സ്വദേശിയായ ജെ എസ് സിദ്ധാർഥൻ ക്രൂരമായി റാഗിങിനിരയായി മരിച്ചത്. രണ്ട് ദിവസം മുന്നേ വീട്ടിലേക്കുള്ള യാത്രയിലാണെന്ന് അമ്മ ഷീബയെ വിളിച്ചു പറഞ്ഞതാണ് സിദ്ധാർത്ഥൻ. എന്നാൽ കോളേജിൽ അത്യാവശ്യകാര്യമുണ്ടെന്ന് കാട്ടി യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് മരണത്തിലേക്ക് മടങ്ങുകയായിരുന്നു സിദ്ധാർത്ഥൻ.
ഫെബ്രുവരി 14-ന് ക്യാംപസിൽ സംഘടിപ്പിച്ച വാലൻറൈൻസ് ഡേ പരിപാടിക്കിടെ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൻറെ പേരിലാണ് സിദ്ധാർഥനെ സഹപാഠികൾ തന്നെ ക്യാപസിലേക്ക് തിരിച്ചുവിളിച്ചത്. തുടർന്ന് നടത്തിയ സമാനതകളില്ലാത്ത ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനങ്ങൾക്കുമൊടുവിൽ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയനിലയില്‍ സിദ്ധാർഥന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൂങ്ങി മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുമ്പോൾ കൊലപാതകമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് മാതാപിതാക്കൾ.
സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായവരെ പിടികൂടാൻ വൈകുന്നുവെന്നതടക്കം നിരവധി ആരോപണങ്ങളാണ് പൊലീസിനെതിരെ ഉയർന്നത്. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തിരുന്നു.
Content Highlights: one year of didharthan's death