
കോഴിക്കോട് : ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് എൽ പി സ്കൂൾ അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പൊതുവിദ്യാഭ്യാസ ഡയറക്ടർ നിന്നും കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് മനുഷ്യവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്.
കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അധ്യാപികയായ അലീന ബെന്നി (29)യെയാണ് ഇന്നലെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് വര്‍ഷമായി ചെയ്യുന്ന ജോലിയില്‍ ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് അലീനയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. കൊടിയ ചൂഷണങ്ങള്‍ നേരിട്ടെന്നും കുടുംബം പറഞ്ഞു.
താമരശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍ പി സ്‌കൂളിലാണ് അഞ്ച് വര്‍ഷം അലീന ജോലി ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂളിലായിരുന്നു ജോലി ചെയ്തത്. വീട്ടില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് ഈ സ്‌കൂള്‍. ആദ്യത്തെ സ്‌കൂളില്‍ നിന്നും മാറുന്ന സമയത്ത് ശമ്പളം വേണ്ട എന്ന് മാനേജ്‌മെന്റ് എഴുതി വാങ്ങിയെന്നും സ്‌കൂളിലെ അധ്യാപകര്‍ തങ്ങളുടെ വേതനത്തില്‍ നിന്ന് പിരിച്ചെടുത്ത പണമാണ് അലീനയ്ക്ക് നല്‍കിയതെന്നുമുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
കട്ടിപ്പാറ സ്‌കൂളിലെ ലീവ് വേക്കന്‍സിയിലാണ് അലീന ജോലിക്ക് കയറിയത്. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നിട്ടും മാനേജ്‌മെന്റ് സ്ഥിര നിയമനത്തിന് സാധ്യതയുണ്ടെന്ന വാഗ്ദാനം നല്‍കിയാണ് ഇവര്‍ക്ക് ജോലി നല്‍കിയതെന്നും ആരോപണമുണ്ട്. ഇവിടെ നിന്നും കോടഞ്ചേരിയിലേക്ക് മാറ്റിയപ്പോഴും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
content highlights : aleena benny's death: Human Rights Commission filed a case