
കൊച്ചി: ഇന്ന് നടക്കുന്ന കേരള ആഗോള നിക്ഷേപ ഉച്ചകോടിയിൽ വളരെ വലിയ പ്രതീക്ഷയുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഉച്ചക്കോടിയിൽ പ്രതീക്ഷിച്ചതിലും കൂടുതല്‍ പങ്കാളിത്തമുണ്ടാകും. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന്റേയും വ്യവസായ മേഖലയുടെ വളര്‍ച്ചയുടേയും ഒരു സവിശേഷ ചരിത്ര സംഗമമായി ഈ നിക്ഷേപക സംഗമം മാറുമെന്നും മന്ത്രി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ഇന്ന് സ്വിച്ച് ഇട്ടാൽ നാളെ തന്നെ ഒരു നിക്ഷേപം നമുക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. നിക്ഷേപം യാഥാര്‍ത്ഥ്യമാക്കാന്‍ സമയമെടുക്കും. അതിന് വേണ്ടി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. പ്രത്യേക ടീം ഓരോ സെക്ടര്‍ വെയ്‌സായി പ്രവര്‍ത്തിക്കും. ഉച്ചക്കോടിയിൽ
മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും മീറ്റിംഗ് ഉണ്ടാകും അതിലൊക്കെ ഉദ്യോഗസ്ഥന്മാരും പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളം വിശാലമാണ്, ഇവിടെ കഴിവുളള മനുഷ്യവിഭവമുണ്ട് എന്ന ആത്മവിശ്വാസം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. അസാധ്യമായത് സാധ്യമാക്കാന്‍ തുടര്‍ ഭരണത്തിലൂടെ കഴിഞ്ഞു. ആ ആത്മവിശ്വാസം വ്യവസായ മേഖലയില്‍ പ്രതിഫലിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ സഹകരണം ഉച്ചക്കോടിക്ക് കരുത്തുപകരും. നേരത്തെ നിങ്ങള്‍ എന്നായിരുന്നു പിന്നീട് ഞങ്ങള്‍ എന്നായി, ഇപ്പോള്‍ നമ്മള്‍ എന്നതിലേക്ക് മാറിയിരിക്കുന്നു. കേരളം ഒറ്റക്കെട്ടായി ഒരു മാറ്റത്തിന് വേണ്ടി തയ്യാറെടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഉച്ചക്കോടിയിൽ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് അവരുടെ പ്രൊപ്പോസലുമായി സര്‍ക്കാരിനെ സമീപിക്കാം. മീറ്റ് ദി ഇന്‍വെസ്റ്റേഴ്‌സ് എന്ന പരിപാടിയുണ്ട്, അതിലേക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊപ്പോസല്‍ മെയില്‍ ചെയ്താല്‍ മതി. തങ്ങളും ഉദ്യോഗസത്ഥരും ഒരുമിച്ച് ഇരുന്ന് കേള്‍ക്കും.
നിക്ഷേപകർക്ക് മുന്നോട്ടുപോകാന്‍ ഒരു നോഡല്‍ ഓഫീസറെ ഏര്‍പ്പാടാക്കുമെന്നും മന്ത്രി വിശദമാക്കി.
കെഎസ്ഐഡിസിയാണ് രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഉച്ചകോടി സംഘടിപ്പിക്കുന്നത്. മൂവായിരത്തോളം പേർ പങ്കെടുക്കും. ബോൾഗാട്ടി ലുലു അന്താരാഷ്ട്ര കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഉച്ചകോടിയിൽ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, നൈപുണ്യ വികസനമന്ത്രി ജയന്ത് ചൗധരി, യുഎഇ ധനമന്ത്രി അബ്ദുള്ള ബിൻ തുക് അൽമാരി, ബഹ്റൈൻ വാണിജ്യ -വ്യവസായ മന്ത്രി അബ്ദുള്ള ബിൻ അദെൽ ഫഖ്രു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫ് അലി, സിഐഐ പ്രസിഡന്റ് സഞ്ജീവ് പുരി, അദാനി പോർട്സ് എംഡി കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി പങ്കെടുക്കും.
കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്. 26 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ ഉച്ചകോടിയിൽ സന്നിഹിതരാകും. സിംബാബ്‌വേ, ബഹ്റൈൻ, അബുദാബി തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിതലസംഘവും ഉച്ചകോടിയിൽ പങ്കെടുക്കും. ജർമനി, വിയറ്റ്നാം, നോർവേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കാളികളാകും. ഷാർജ, അബുദാബി, ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള വ്യവസായ, വാണിജ്യ സംഘടനകളും ഉച്ചകോടിയ്ക്കെത്തും. വിദേശ പ്രതിനിധികൾ അടക്കം 3000 പേർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ വിവിധ മേഖലകളെ കുറിച്ചുള്ള 30 സെഷനുകളും നടക്കും.
Content Highlights: p rajeev said he have hope in invest kerala global summit 2025