
പാലക്കാട്: സിപിഐഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ സിപിഐക്ക് വിമര്‍ശനമുണ്ടെങ്കില്‍ ഭേദഗതി കൊടുക്കട്ടെയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍. വിയോജിപ്പ് ഉണ്ടെങ്കില്‍ ആര്‍ക്കും ഭേദഗതി കൊടുക്കാമെന്നും എ കെ ബാലന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് പറഞ്ഞിട്ടില്ലെന്നും വളര്‍ന്ന് വരുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള പ്രവണതകള്‍ ആണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചൂണ്ടിക്കാണിച്ചതെന്നും എ കെ ബാലന്‍ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
ഫാസിസ്റ്റ് സര്‍ക്കാരെന്ന് മോദി സര്‍ക്കാരിനെ പ്രസംഗത്തില്‍ പറയുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമാണെന്നും എ കെ ബാലൻ പറഞ്ഞു. പിണറായി സര്‍ക്കാരിനെ കുറിച്ചും പ്രതിപക്ഷ നേതാക്കള്‍ ഫാസിസ്റ്റ് സര്‍ക്കാരെന്ന് പറയാറുണ്ട്. അതുകൊണ്ട് പിണറായി സര്‍ക്കാര്‍ ഫാസിസ്റ്റ് ആകില്ല. ഫാസിസം വന്ന് കഴിഞ്ഞാല്‍ രാജ്യത്തിന്റെ ആകെ ഗതി മാറും. അത്തരം ഒരു സാഹചര്യം ഉണ്ടായി എന്ന് തങ്ങള്‍ കരുതുന്നില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. പത്രങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവന്ന രേഖ പുതിയതല്ല. അത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ചിന്ത വാരികയില്‍ പ്രസിദ്ധീകരിച്ചതാണെന്നും ബാലന്‍ പറഞ്ഞു.
Content Highlights- A K Balan on cpim draft political resolution