സാംക്രമിക രോഗം പടര്‍ത്തുന്ന കീടം; ആശാവര്‍ക്കര്‍ സമരനേതാവ് മിനിയെ അധിക്ഷേപിച്ച് സിഐടിയു നേതാവ്

'ബസ്സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷന് മുന്നിലും പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നില്‍'

dot image

പത്തനംതിട്ട: ആശാ വര്‍ക്കേഴ്‌സ് സമരസമിതി നേതാവ് മിനിയെ അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ. ബസ്സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷന് മുന്നിലും പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നില്‍. ആ പാര്‍ട്ടിയുടെ നേതാവ് സാംക്രമിക രോഗം പടര്‍ത്തുന്ന കീടം. വിഎസ്സിന്റെ കാലത്താണ് ആശമാര്‍ക്ക് വേതനം വര്‍ധിപ്പിച്ച് നല്‍കിയത്. ആശ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പാട്ട കിലുക്കി പാര്‍ട്ടിയെ കണ്ടില്ലെന്നും പി ബി ഹർഷകുമാർ പറഞ്ഞു. പത്തനംതിട്ടയില്‍ സിഐടിയു നടത്തുന്ന ബദല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു പി ബി ഹർഷകുമാർ.

അതേസമയം ആശാ വര്‍ക്കര്‍മാരുടെ ബദല്‍സമരത്തിന് സിഐടിയു ആളുകളെ എത്തിക്കുന്നത് ഭീഷണിപ്പെടുത്തിയാണെന്ന് എസ് മിനി ആരോപിച്ചിരുന്നു. പഞ്ചായത്ത് ഭരണസമിതി നേരിട്ട് ആശാവര്‍ക്കര്‍മാരെ നിര്‍ബന്ധിക്കുന്നു. ജീവിക്കാന്‍ സമ്മതിക്കില്ല എന്നാണ് ഭീഷണി.

സിഐടിയുവിന്റെ യഥാര്‍ത്ഥ മുഖം ആളുകള്‍ക്ക് മനസിലാകട്ടെയെന്നും മിനി പറഞ്ഞിരുന്നു. ഇതിനിടെയാണ് അധിക്ഷേപിച്ച് സിഐടിയു നേതാവ് രംഗത്തെത്തിയത്.

കേന്ദ്രത്തില്‍നിന്ന് പണം വാങ്ങേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ആശാവര്‍ക്കര്‍മാര്‍ അല്ല പോയി പണം വാങ്ങി വരേണ്ടതെന്നും മിനി പറഞ്ഞിരുന്നു.

Content Highlights: CITU Leader p v harsh Kumar insult Asha worker protest Mini

dot image
To advertise here,contact us
dot image