
കോഴിക്കോട്: 'ലഹരിയും വേണ്ട ലഹളയും വേണ്ട' എന്ന സന്ദേശവുമായി റിപ്പോര്‍ട്ടര്‍ ടി വി സംഘടിപ്പിച്ച മഹാറാലിക്ക് കോഴിക്കോട് സമാപനം. ദൃശ്യ മാധ്യമ ലോകത്ത് പുതു ചരിത്രം സൃഷ്ടിച്ചുകൊണ്ട് നടത്തിയ റാലിയിൽ ലഹരിക്കെതിരെ ആയിരങ്ങളാണ് അണിനിരന്നത്. മലപ്പുറം മഞ്ചേരിയിൽ നിന്ന് തുടങ്ങി കോഴിക്കോട് അവസാനിക്കുന്നതായിരുന്നു യാത്ര. യാത്രയിലുടനീളം മികച്ച സ്വീകരണമാണ് മഹാറാലിക്ക് പൊതുജനങ്ങൾ നൽകിയത്.
കോഴിക്കോട് സമാപന സമ്മേളനത്തിൽ നടന്ന ചർച്ചയിൽ നിരവധി രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. റാലികളിൽ പങ്കെടുത്തവർ അവരുടെ അനുഭവങ്ങളും ആശങ്കകളും നിർദേശങ്ങളും പങ്കുവെച്ചു. രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ റിപ്പോർട്ടർ ടിവിയുടെ മഹാറാലിക്ക് ആശംസകൾ നേർന്നു.
മഞ്ചേരിയില്‍ നിന്ന് തുടങ്ങി അരീക്കോട്, മുക്കം, ഓമശ്ശേരി, താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം വഴി കോഴിക്കോട് ബീച്ചില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു മഹാ റാലി. കേരളത്തിലുടനീളം ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന്റെ മഹാജ്വാല പകര്‍ന്നുകൊണ്ടാണ് റിപ്പോര്‍ട്ടര്‍ ടി വി War Against Drugs ക്യാമ്പയിൻ സംഘടിപ്പിച്ചത്.
ഫുട്‌ബോള്‍ ലഹരിയുടെ നാടായ മലപ്പുറത്തെ മഞ്ചേരിയില്‍ നിന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച മഹാ വാഹന റാലി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും യുഎ ലത്തീഫ് എംഎല്‍എയും റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റോറിയല്‍ ടീമും നാട്ടുകാരും ചേര്‍ന്നാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിയ ശേഷമായിരുന്നു ഫ്ളാഗ് ഓഫ്. അരീക്കോട്, മുക്കം, ഓമശ്ശേരി, താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം എന്നിവിടങ്ങളില്‍ റാലിക്ക് സ്വീകരണമുണ്ടായിരുന്നു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മെഗാ ക്യാമ്പയിനാണ് റിപ്പോര്‍ട്ടര്‍ ടി വി തുടക്കമിടുന്നത്. അതത് പ്രദേശങ്ങളിലെ നാട്ടുകാരും ക്ലബുകളും ക്യാമ്പയിനിന്റെ ഭാഗമാകും. അതിന്റെ ആദ്യ ദിനമാണ് ഇന്ന് നടന്നത്.
Content Highlights: Reporter TV War Against Drug Maharally Concluded in Kozhikode