
തിരുവനന്തപുരം: കേരളത്തിന്റെ എല്ലാ ആവശ്യത്തിനും ഒപ്പമുണ്ടാകുമെന്ന് കേരള ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. ഡൽഹി കേരള ഹൗസിൽ നടന്ന ഗവർണറുടെ അത്താഴവിരുന്നിലായിരുന്നു പരാമർശം. സംസ്ഥാന സർക്കാരുമായി ഐക്യത്തോടെ മുന്നോട്ട് പോകാമെന്നും കേന്ദ്രസർക്കാരുമായുള്ള കൂടിക്കാഴ്ചയിൽ ഭാഗമാകാമെന്നും ഗവർണർ അറിയിച്ചു. മുഖ്യമന്ത്രിക്കും കേരള എംപിമാർക്കുമായി ഒരുക്കിയ അത്താഴ വിരുന്നിലായിരുന്നു ഗവർണറുടെ പ്രസ്താവന.
കേരളത്തിൻ്റെ പ്രശ്നങ്ങളെക്കുറിച്ച് താനും ബോധവാനാണെന്നും ഗവർണർ പറഞ്ഞു. പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്കൊപ്പം താനും ഉണ്ടാകുമെന്ന് ഗവർണർ വാഗ്ദാനം ചെയ്തു.
ടീം കേരളയോടൊപ്പം ഗവർണറുമുണ്ട് എന്നത് ആഹ്ളാദകരവും ആവേശകരവുമായ കാര്യമാണെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ വികാരത്തോടെ മുന്നോട്ടു പോകാൻ നമുക്കാവട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങളെ രാഷ്ട്രീയവത്ക്കരിക്കാതെ എല്ലാവരും ഒന്നിച്ചുനിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ യോഗം വിളിച്ചത്. ഗവര്‍ണറുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു യോഗം വിളിക്കുന്നത് ആദ്യമാണ്. കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അത്താഴ വിരുന്നും ഗവര്‍ണര്‍ ഒരുക്കിയിരുന്നു. കൂടിക്കാഴ്ചയില്‍ സംസാരിച്ച എംപിമാരുടെ ഉള്‍ക്കാഴ്ചയുള്ള കാഴ്ചപ്പാടുകള്‍ക്ക് ഗവര്‍ണര്‍ നന്ദി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗങ്ങളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍, വി കെ ശ്രീകണ്ഠന്‍, കെ രാധാകൃഷ്ണന്‍, ഹൈബി ഈഡന്‍, കെ സി വേണുഗോപാല്‍, ആന്റോ ആന്റണി, ശശി തരൂര്‍, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എൻ കെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ, രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, ജോസ് കെ മാണി, ഹാരീസ് ബീരാന്‍, പി പി സുനീര്‍, പി വി അബ്ദുള്‍ വഹാബ്, പി ടി ഉഷ, ഡോ വി ശിവദാസന്‍, ജെബി മേത്തര്‍, പി സന്തോഷ് കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ കെ വി തോമസ് പ്രത്യേക ക്ഷണിതാവായിരുന്നു.
Content Highlights-'We will be with Kerala for all its needs, let's move forward in unity'; Kerala Governor